ഇന്ത്യയിൽ ഇതുവരെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയര്‍ന്നു. പുതുതായി ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ ഇന്ന് ഓരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നത്.
അതേസമയം, കേരളത്തിലും, ചണ്ഡീഗഡിലും, ആന്ധ്രപ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി കൂടുകയും ചെയ്തു. ഇതിൽ ചണ്ഡിഗഡില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഇരുപത് വയസ്സുകാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ആന്ധ്ര പ്രദേശിലെ രോഗി അയര്‍ലാന്‍ഡില്‍ നിന്നും, മഹാരാഷ്ട്രയിലെയും കര്‍ണാടകത്തിലെയും രോഗികള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയവരാണ്. ബ്രിട്ടനിൽ നിന്നും അബുദാബി വഴി കൊച്ചിയില്‍ എത്തിയ എറണാകുളം സ്വദേശിക്കാണ് കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനെട്ടായി. മുംബൈ നഗരത്തില്‍ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.



