പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ പണത്തിനും മദ്യത്തിനുമായി വിൽക്കാൻ ശ്രമിച്ച ദമ്പതിമാർ അമേരിക്കയിൽ പിടിയിലായി. വടക്കുപടിഞ്ഞാറൻ അർക്കൻസാസിൽ നിന്നുള്ള ഡാരിയൻ അർബൻ ഷാലെൻ എഹ്‌ലേഴ്‌സ് എന്നിവരാണ് തങ്ങളുടെ കുഞ്ഞിനെ 1,000 ഡോളറിനും ബിയറിനും വേണ്ടി വിറ്റതിന് പിടിയിലായത്. റോജേഴ്‌സിലെ ഒരു ക്യാമ്പിലെ അന്തേവാസികളായിരുന്ന ഇവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
ഫോൺ സന്ദേശം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. 1,000 ഡോളറിന്‍റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സെപ്തംബർ 21ന് ബീവർ ലേക്ക് ഹൈഡ് എവേ ക്യാമ്പ് ഗ്രൗണ്ടിൽ വെച്ചാണ് കുട്ടിയെ കൈമാറ്റം ചെയ്തത്. മറ്റൊരു ക്യാമ്പിലെ അന്തേവാസികളാണ് സംഭവം കണ്ടതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിച്ചത്.
കുഞ്ഞിനെ പൊലീസ് സംരക്ഷണയിലേക്ക് മാറ്റിയപ്പോള്‍ കുഞ്ഞിന് ശരീരമാസകലം മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിനെ വിൽപ്പന നടത്താൻ ഇതാദ്യമായി ശ്രമിക്കുന്നതല്ലെന്ന് പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണിൽ പണം കൈമാറി കുഞ്ഞിനെ കൈമാറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും കുട്ടിയുമായി ഒപ്പിടുന്ന കരാറും തെളിവായി പൊലീസിന് ലഭിച്ചിട്ടുണ്ട്.



