സംഗീത സംവിധായകൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന ആരോപണത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് താരത്തിൻ്റെ പിന്തുണ അറിയിച്ച് സംഘടനാ കുറിച്ചത്.
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായൺ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്‌തു. എന്നാൽ താല്‍പ്പര്യമില്ലാതെ, ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്‌തത്.
സംഭവത്തിൽ രമേശ് നാരായണും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറി നിന്നതെന്നും രമേശ് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു. മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറി നിന്നതെന്നും രമേശ് നാരായൺ ന്യായീകരിച്ചു. താൻ സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ല.
അതിനാൽ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിൻ്റെ സംവിധായകൻ എന്ന നിലയിൽ ജയരാജിൻ്റെ കയ്യിൽ നിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാൽ ജയരാജനെ വിളിച്ചപ്പോൾ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായൺ പറഞ്ഞു.



