ആഗോള ജനസംഖ്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ കഴിഞ്ഞ ദശകത്തിൽ സമ്പത്ത് 42 ട്രില്യൺ ഡോളർ (42 ലക്ഷം കോടി രൂപ) വർധിപ്പിച്ചതായി റിപ്പോർട്ട്. ആഗോള ജനസംഖ്യയുടെ ഏറ്റവും താഴെത്തട്ടിലുള്ള 50% ആളുകളുടെ സമ്പത്തിനെക്കാൾ ഏകദേശം 34 മടങ്ങ് കൂടുതലാണിത്. ഈ കാലയളവിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിലെ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് ഏകദേശം മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപയാണ് വർധിച്ചത്. അതേസമയം താഴെത്തട്ടിലുള്ള 50 ശതമാനത്തിൽ ഒരാൾക്ക് ശരാശരി 28000 രൂപയോളം വർധനവ് ആണുണ്ടായത്. . ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ അവരുടെ സമ്പത്തിൻ്റെ 0.5 ശതമാനത്തിൽ താഴെയുള്ള നികുതി നിരക്കാണ് നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ശതകോടീശ്വരന്മാരുടെ സമ്പത്ത് കുറയ്ക്കുന്നതിന് കുറഞ്ഞത് 8% വാർഷിക അറ്റ സമ്പത്ത് നികുതി ആവശ്യമാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ കോടീശ്വരന്മാരിൽ അഞ്ചിൽ നാലുപേരും ജി20 രാജ്യങ്ങളിലാണ്. ഓക്‌സ്ഫാമിൻ്റെ ഗവേഷണമനുസരിച്ച്, G20 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരുടെ വരുമാനത്തിൻ്റെ വിഹിതം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 45% വർധിച്ചു. അതേസമയം അവരുടെ വരുമാനത്തിലെ ഉയർന്ന നികുതി നിരക്കുകൾ ഏകദേശം മൂന്നിലൊന്നായി വെട്ടിക്കുറച്ചു.
2015ൽ ഇന്ത്യയിലെ വെൽത്ത് ടാക്‌സ് നിർത്തലാക്കി. പകരം പ്രതിവർഷം ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് നിലവിലുള്ള 10%-ത്തിന് മുകളിൽ 2% അധിക സർചാർജ് ഏർപ്പെടുത്തി. 2015 വരെ, ഒരു വ്യക്തിയോ വിഭജിച്ചിട്ടില്ലാത്ത ഒരു ഹിന്ദു കുടുംബമോ ഒരു കമ്പനിയോ 30 ലക്ഷം രൂപയിൽ കൂടുതലുള്ള അറ്റ സ്വത്തിന് 1% വെൽത്ത് ടാക്‌സായി അടയ്ക്കേണ്ടി വന്നിരുന്നു. 2013-14 സാമ്പത്തിക വർഷത്തിൽ ആകെ സമ്പത്ത് നികുതി പിരിവ് 1,008 കോടി രൂപയായിരുന്നു.
Photo Wallpaper: PeakPX (Giant man, adrian sommeling, giant, man)



