കേരളം ഇപ്പോൾ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനുപുറമെ ജീവനക്കാരുടെ പെൻഷനും മുടങ്ങി.
ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ടിലൂടെയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. സംസ്ഥാനത്തിന്റെ ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ സാങ്കേതിക തടസം കാരണം കഴിഞ്ഞില്ല. ഏകദേശം 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല.
പണം ലഭിക്കാത്തതിന് സാങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. എന്നാൽ ശമ്പളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.
അതേസമയം ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രതികരിച്ചു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.



