യുഎഇയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്തായതോടെ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന് തങ്ങളുടെ പരസ്യ വരുമാനത്തിൽ ഏകദേശം 200 കോടി രൂപയുടെ നഷ്ടം സംഭവിക്കാൻ സാധ്യത എന്ന് റിപ്പോർട്ട്.
ഗൾഫ് രാജ്യമായ യുഎഇയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ജനപ്രിയ ടൂർണമെന്റായ ടി20 സംപ്രേഷണം ചെയ്യുന്നതിലൂടെ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് 900 കോടി മുതൽ 1,200 കോടി രൂപ വരെ നേടുമെന്ന് വിദഗ്ദർ കണക്കിയിരുന്നു. സ്റ്റാർ നെറ്റ്‌വർക്കിന്റെ ഓൺ ലൈൻ ഓ ടി ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ ഏകദേശം 250 കോടി രൂപ സമ്പാദിക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.
പക്ഷെ നിലവിൽ ഇന്ത്യ പുറത്തായതിനാൽ സ്‌പോർട്‌സ് ചാനലുകൾക്കുള്ള 15-20% വരുമാനം നെറ്റ്‌വർക്കിന് നഷ്‌ടമാകുമെന്ന് കണക്കാക്കുന്നു. വിജയിച്ചാൽ തുടർന്നും ഇന്ത്യയ്ക്ക് കളിക്കാമായിരുന്ന രണ്ട് മത്സരങ്ങൾ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ കഴിയുന്നതായിരുന്നു. അവസാനം ഇന്ത്യയും പാകിസ്താനും ഫൈനലിൽ ഏറ്റുമുട്ടിയിരുന്നെങ്കിൽ ബ്രോഡ്കാസ്റ്റർ 10 സെക്കൻഡ് പരസ്യത്തിന് 35 ലക്ഷം രൂപയെങ്കിലും നേടുമായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.



