...
Home News Kerala ‘എയിംസ് വേണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

‘എയിംസ് വേണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല’; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്.

180

എയിംസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിൻ്റെ കാര്യത്തിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കേന്ദ്രം മറുപടി നൽകാൻ നാല് ആഴ്‌ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്‌മയാണ് ഹർജി നൽകിയത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനോട് സാധ്യത പഠനം നടത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആയിരുന്നു ഹൈക്കോടതി നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ‌ നിർദേശിച്ചിരുന്നത്. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കാതിരുന്നതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

ബജറ്റിൽ കേരളത്തെ തഴഞ്ഞതിലും, കേരളത്തോട് നിരന്തരം കാട്ടുന്ന അവഗണനയിലും ആശങ്ക അറിയിച്ച് ചട്ടം 118 പ്രകാരം നിയമ സഭയിൽ മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിൻ്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.