കണ്ണൂർ കൈതപ്രത്ത് ഗൃഹനാഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കൊലപാതകം നടത്തുമെന്ന് സൂചന നൽകി പ്രതി സന്തോഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ് തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌തിരുന്നു. “കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ്” എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റ്.
കൊലപാതകം നടത്തിയ ശേഷവും പോസ്റ്റിട്ടു. കൊല നടത്തിയെന്ന് സൂചന നൽകുന്ന പോസ്റ്റാണ് പങ്കുവെച്ചത്. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്‌ണന് നേരെ വെടിയുതിർത്തത്. നേരത്തെ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുവരും തമ്മിൽ നിലനിന്നിരുന്നു. നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം നടന്നത്.
വ്യാഴാഴ്‌ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. തർക്കത്തിനൊടുവിൽ രാധാകൃഷ്‌ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുക ആയിരുന്നു. തുടർന്ന് ശബ്‌ദം കേട്ടാണ് സമീപവാസികൾ ഇവിടേക്ക് എത്തിയത്. തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതി പൊലീസിൻ്റെ പിടിയിലാവുകയും ചെയ്‌തു. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാധാകൃഷ്‌ണൻ്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ സന്തോഷിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കിടയിലും നേരത്തെ തന്നെയുണ്ടായിരുന്നു. ഈ വീടിനുള്ളില്‍ തന്നെയാണ് കൊല നടന്നത്. തോക്കിന് ലൈസൻസുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.



