നടി ആക്രമിക്കപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ പ്രതികരിച്ചത്, വിചാരണക്കോടതിയിൽ നിന്ന് പരിപൂർണ നീതി ലഭിച്ചിട്ടില്ലെന്നായിരുന്നു . ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും പ്രോസിക്യൂഷൻ പ്രസ്താവിച്ചു. ഐപിസി 376-ഡി പ്രകാരം പാർലമെന്റ് നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് കോടതി നൽകിയതെന്നും ഇതിൽ താൻ നിരാശനാണെന്നും അജകുമാർ പറഞ്ഞു.
കൂട്ടബലാത്സംഗത്തിനുള്ള മിനിമം ശിക്ഷ 20 വർഷമാണെന്നും, ഇത്തരമൊരു കേസിൽ ഏറ്റവും താഴ്ന്ന ശിക്ഷ നൽകുന്നത് സമൂഹത്തോടുള്ള തെറ്റായ സന്ദേശമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ശിക്ഷ കുറച്ചതിനെതിരെ അപ്പീൽ നൽകണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് അജകുമാർ അറിയിച്ചു.
പ്രോസിക്യൂഷന് തിരിച്ചടിയാണോയെന്ന ചോദ്യത്തിന്, തെളിവുകളുടെ അടിസ്ഥാനത്തിലാണല്ലോ കുറ്റക്കാരെ ശിക്ഷിച്ചതെന്നും അതിനാൽ അത് തിരിച്ചടി അല്ലെന്നും അദ്ദേഹം മറുപടി നൽകി. ഏതൊക്കെ തെളിവുകളാണ് കോടതി സ്വീകരിക്കാതിരുന്നതെന്ന് വിധിപകർപ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാക്കാനാകൂ എന്നും അറിയിച്ചു. വിധി വായിച്ച ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, അത്തരമൊരു സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകുന്നത് നീതിപീഠത്തിനും സമൂഹത്തിനും തെറ്റായ സന്ദേശമാണെന്നും അജകുമാർ ശക്തമായ ഭാഷയിൽ പറഞ്ഞു. പാർലമെന്റ് നിശ്ചയിച്ച 20 വർഷം മിനിമം ശിക്ഷ മാത്രമാണെന്നും അതിൽ കൂടുതൽ ശിക്ഷ നൽകാനുള്ള അധികാരം കോടതിക്കുണ്ടെന്നും, ഇത്തരം കുറ്റത്തിൽ 20 വർഷം നൽകിയത് ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



