‘വെനസ്വേലക്കാർ ഇപ്പോൾ സന്തോഷിക്കുക ആയിരിക്കും’ എന്ന ഒരു ട്രംപ് അനുകൂലിയുടെ റെഡിറ്റ് അഭിപ്രായ പ്രകടനത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയാണ്- “അതെ, ഇറാഖികൾ അന്ന് ‘സന്തോഷിച്ചത്’ പോലെ”…
പാശ്ചാത്യ അധിനിവേശത്തിൻ്റെ ചരിത്രങ്ങൾ പച്ചക്ക് ആവർത്തിക്കുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുഎസിൻ്റെ വെനസ്വേല ആക്രമണം. ഒരു പരമാധികാര രാജ്യത്തെ ജനങ്ങൾക്ക് നേരെ സൈനിക ആക്രമണം അഴിച്ചുവിടുക, അവിടുത്തെ ഭരണാധികാരിയെ ബന്ദിയാക്കുക, വിചാരണക്കെന്ന പേരിൽ നാടുകടത്തുക, തുടർന്ന് ആ രാജ്യത്തിന്‍റെ വിഭവ സമ്പത്തുകൾ കൊള്ളയടിക്കാൻ പാവ ഭരണകൂടത്തെ സ്ഥാപിക്കുക- ഓരോ തവണയും ഫയലുകളിൽ രാജ്യത്തിന്‍റെ പേര് മാത്രം മാറ്റിയാൽ മതി; ഇത്തവണ അത് ‘വെനസ്വേല’ എന്നാണ്.
പവറും പണവും കൊണ്ട് ബാക്കിയുള്ള രാജ്യങ്ങൾക്ക് ‘സ്വാതന്ത്ര്യം നേടികൊടുക്കുക’, എന്നത് ‘വെള്ളക്കാരൻ്റെ ഭാരം’ എന്ന പോലെ കൊണ്ട് നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പുതിയ അമരക്കാരൻ മാത്രമാണ് ട്രംപ്.
ലോകത്ത് ഏറ്റവും ധാതു- വിഭവ സമ്പത്തുള്ള രാജ്യങ്ങൾക്കാണ് അമേരിക്കയുടെ ഈ പ്രത്യേക പരിഗണന ഉള്ളത്. എന്തുവില കൊടുത്തും അവർക്ക് ‘സ്വാതന്ത്ര്യം നേടിക്കൊടുക്കും’; അതിനി ജനാധിപത്യ ഭരണകൂടങ്ങളാണ് ഭരിക്കുന്നതെങ്കിലും ഒഴിവുകഴിവുകളില്ല. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ സമ്പത്തുള്ളത് വെനസ്വേലയിലാണ്. സ്വർണഖനികളുടെ എണ്ണമെടുത്താൽ, മൊത്തം ആഫ്രിക്കൻ വൻകരകളുടെയും ഖനികളുടെ എണ്ണത്തേക്കാൾ വരും വെനസ്വേലയിലെ സ്വർണ ശേഖരം. ഇതാണ് യുഎസ് ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തം.
മറ്റ് യുഎസ് പ്രസിഡന്റുമാരിൽ നിന്നുള്ള ഡൊണാൾഡ് ട്രംപിൻ്റെ വ്യത്യാസം അദ്ദേഹത്തിന് രഹസ്യ അജണ്ടകൾ ഒന്നും തന്നെ ഇല്ല എന്നതാണ്. തങ്ങൾ വെനസ്വേല കൊള്ളയടിക്കാൻ പോവുകയാണെന്ന് പരസ്യമായി തന്നെ അയാൾ ടിവിയിലൂടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ‘ഈ രാജ്യം ഇനി ഞങ്ങൾ ഭരിക്കും’ എന്നാണ് ട്രംപ് ബുധനാഴ്‌ച പ്രഖ്യാപിച്ചത്.
കാലങ്ങളായി അധിനിവേശത്തിന് യുഎസ് പലപേരുകൾ നൽകി ന്യായീകരിച്ചിരുന്നു. കൂട്ടനശീകരണ ആയുധങ്ങൾ ഒളിപ്പിച്ചിരിക്കുന്നു എന്ന പേരിലാണ് ഇറാഖ് ആക്രമിച്ചത്. അഫ്‌ഗാനിസ്ഥാനിൽ അത് യുഎസ് തന്നെ സൃഷ്‌ടിച്ചെടുത്ത ഭീകരവാദമായിരുന്നു. ‘കമ്യൂണിസ്റ്റുകാർ’ എന്ന ഒറ്റക്കാരണത്തിൽ ക്യൂബയിൽ തുടരെ അട്ടിമറി ശ്രമങ്ങൾ നടത്തി. കമ്യൂണിസം തന്നെയായിരുന്നു വിയറ്റ്നാമിലും അമേരിക്ക യുദ്ധം വിതച്ചതിൻ്റെ കാരണം. ഇത് തന്നെയാണ് മയക്കുമരുന്ന് ആരോപണത്തിന് പുറമേ വെനസ്വേലയിലെ കടന്നുകയറ്റത്തിനുള്ള മറ്റൊരു കാരണം.
തങ്ങളെ ഭയപ്പെടാത്തവരെ കൈക്കരുത്ത് കൊണ്ട് വരുതിയിൽ നിർത്തുക എന്ന ലോക പൊലീസ് ചമയലിൽ വെനസ്വേലക്ക് മുമ്പ് ഇര ഇറാനായിരുന്നു. ബി 2 ബോംബറുകൾ അയച്ചാണ് ഇറാനെ അമേരിക്ക ആക്രമിച്ചത് എന്നത് തങ്ങളുടെ ഭീകരമായ ആക്രമണ ശേഷി ആർക്ക് മുകളിലും പ്രയോഗിക്കാൻ മടിക്കില്ലെന്ന ഒരു തെമ്മാടി രാഷ്ട്രത്തിന്‍റെ പരസ്യ പ്രഖ്യാപനമായിരുന്നു.
അധിനിവേശത്തിന്‍റെ ആദ്യത്തെ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഇനി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ സൂചനകളാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്നത്. മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ച് വിചാരണ ചെയ്‌ത് ശിക്ഷ വിധിക്കുക എന്നതാണ് രണ്ടാം ഘട്ടം. വിധി ഒക്കെ ആദ്യമേ എഴുതി വച്ചിട്ടാണ് ഈ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത് എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. മഡൂറോയെ തുറങ്കിൽ അടക്കുന്നതോടെ, വെനസ്വേലയിലെ ഭരണം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാകും. മൂന്നാം ഘട്ടം, പ്രസിഡന്റ് വീണാൽ അടുത്ത വൈസ് പ്രസിഡന്റ് ആണ് ഭരണത്തിലേക്ക് വരേണ്ടത്. എന്നാൽ, ട്രംപിന് വേണ്ടത് വെനസ്വേലയിലെ പ്രതിപക്ഷ നേതാവിനെയാണ്. മരിയ കൊറീന മച്ചാഡോയെ.
സമാധാന നോബൽ ജേതാവും ട്രംപ് അനുകൂലിയുമായ മച്ചാഡോയെ അധികാരത്തിൽ എത്തിക്കലാണ് ആത്യന്തിക ലക്ഷ്യം. യുഎസിൻ്റെ വെനസ്വേല ആക്രമണത്തെയും മഡൂറോയുടെ തട്ടിക്കൊണ്ട് പോകലിനെയും ഇരുകയ്യും നീട്ടിയാണ് ‘സമാധാന’ നോബൽ ജേതാവ് സ്വീകരിച്ചത്. സകല അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ച് കടന്നാക്രമണത്തെ ‘അന്താരാഷ്ട്ര നീതി’ (international justice) എന്നാണ് അവർ വിശേഷിപ്പിച്ചത്. നിയമവാഴ്‌ച ഉറപ്പാക്കാൻ അമേരിക്ക നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടു എന്നാണ് അവർ പ്രതികരിച്ചത്.
ഭരണം പാവഭരണകൂടത്തിൻ്റെ കയ്യിലേക്ക് നീക്കി, എണ്ണയും ധാതുസമ്പത്തും യുഎസിലേക്ക് കടത്തുന്ന അമേരിക്കൻ അതിക്രമത്തിനെതിരെ ലോകമെമ്പാടും കനത്ത പ്രതിഷേധം ഉയരുകയാണ്.
ഒരു രാജ്യത്തിന് മേൽ കടന്നുകയറാൻ പെരുംനുണകൾ മാത്രം മതി തങ്ങൾക്ക് എന്ന അമേരിക്കൻ തെമ്മാടിത്തരം ആർക്കുമേലാണ് ആവർത്തിക്കാൻ പോകുന്നതെന്ന ഭയത്തിൽ കൂടിയാണ് ലോകം. കൊളംബിയയും മെക്‌സിക്കോയുമാണ് ട്രംപിൻ്റെ ഹിറ്റ്‌ലിസ്റ്റിലെ അടുത്ത രാജ്യങ്ങൾ. ഇവരുടെ ആകാശങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങൾ ഇരമ്പി പറക്കുമ്പോൾ, ഇനിയെന്ത്? കാത്തിരുന്ന് കാണാം.



