ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വാഷിങ്ടണ്‍ പോസ്റ്റ് ഈയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുദ്ധത്തില്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായെന്ന് അമേരിക്കന്‍ ഔദ്യോഗികമായി സമ്മതിച്ചിരുന്നു. യുഎസ് സര്‍ക്കാര്‍ പുറത്തു വിട്ടതിനേക്കാളും കൂടുതല്‍ നാശനഷ്‌ടം ഉണ്ടായെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗള്‍ഫിലെ 15 അമേരിക്കന്‍ സൈനിക താവളങ്ങളിലാണ് നാശനഷ്‌ടമുണ്ടായത്. സൈനിക താവളങ്ങളിലെ യുദ്ധവിമാനങ്ങള്‍, ഹാംഗറുകള്‍, റഡാറുകള്‍, വ്യോമപ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് നാശനഷ്‌ടമുണ്ടായത്. ഇറാന്‍ യുദ്ധം സംബന്ധിച്ച് അമേരിക്കക്ക് ഉണ്ടായ നാശനഷ്‌ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് ഉണ്ടായ നാശനഷ്‌ടങ്ങളുടെ തോത് വ്യക്തമാക്കുന്ന 128 ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്.
ബഹ്‌റൈനില്‍ സ്ഥിതിചെയ്യുന്ന യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തും കുവൈറ്റിലെ മൂന്ന് താവളങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍. യുഎസിൻ്റെ അഭിമാനമായ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് നാശമുണ്ടായി. കൂടാതെ ഖത്തറിലെ വ്യോമതാവളത്തിലെ ഉപഗ്രഹ ആശയവിനിമയ സംവിധാനവും ജോര്‍ജാന്‍, യുഎഇ എന്നിവിടങ്ങളിലെ റഡാര്‍ സംവിധാനങ്ങളും സൗദി അറേബ്യയില്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനവും ടാങ്കര്‍ വിമാനവും ഇറാൻ്റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതായി വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
30 മില്യണ്‍ ഡോളര്‍ വീതം വിലവരുന്ന 24 എംക്യു-9 റീപ്പര്‍ ഡ്രോണുകൾ അടക്കം 40 ഡ്രോണുകളും അമേരിക്കന്‍ സൈന്യത്തിന് നഷ്‌ടമായിരുന്നു. നാശനഷ്‌ടങ്ങള്‍ നികത്താന്‍ ആയിരക്കണക്കിന് മില്യണ്‍ ഡോളര്‍ അമേരിക്കന്‍ സൈന്യത്തിന് ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.



