നിലവിൽ ആഗോള സമ്പദ്‌വ്യവസ്ഥ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. യുഎസ് മുതൽ യൂറോപ്പ്, ചൈന, ജപ്പാൻ വരെ സാമ്പത്തിക പ്രവർത്തനങ്ങളിൽ മന്ദതയും അനിശ്ചിതത്വവും നിലനിൽക്കുന്നു. ഈ അന്താരാഷ്ട്ര സംഭവ വികാസങ്ങളുടെ ആഘാതം ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലും ദൃശ്യമാണ്.
യുഎസ്: ഉപഭോക്തൃ ചെലവിലും ഭവന വിപണിയിലും ഇടിവ്
പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെയും ഫലമായാണ് യുഎസിൽ ഉപഭോക്തൃ ചെലവ് കുറഞ്ഞിരിക്കുന്നത്. മെയ് മാസത്തിൽ വലിയ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. പാൻഡെമിക്കിന് ശേഷമുള്ള ഏറ്റവും ദുർബലമായ പാദമാണ് സേവന മേഖല രേഖപ്പെടുത്തിയത്. ഇതിനുപുറമെ, ഭവന മേഖലയും സമ്മർദ്ദത്തിലാണ്.
പുതിയ വീടുകളുടെ വിൽപ്പന 13.7% കുറഞ്ഞ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്നതും നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്നതും തൊഴിൽ വിപണി മന്ദഗതിയിലാകുന്നതും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിച്ചു.
ഫെഡറൽ റിസർവിൻ്റെ ജാഗ്രതയുള്ള നയം
പലിശ നിരക്കുകളിൽ ഫെഡറൽ റിസർവ് ജാഗ്രതാ നിലപാട് സ്വീകരിക്കുന്നു. ക്രിസ്റ്റഫർ വാലർ, മിഷേൽ ബോമാൻ തുടങ്ങിയ ഫെഡ് ഉദ്യോഗസ്ഥർ ജൂലൈയിൽ സാധ്യമായ വെട്ടിക്കുറവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഇതിനായി അവർ പണപ്പെരുപ്പത്തിൻ്റെ സ്ഥിരമായ നിയന്ത്രണത്തിൻ്റെ വ്യക്തമായ സൂചനകൾക്കായി കാത്തിരിക്കുകയാണ്.
യൂറോപ്പ്: ബിസിനസ് സ്‌തംഭന അവസ്ഥ
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബിസിനസ് പ്രവർത്തനങ്ങൾ സ്‌തംഭിച്ചിരിക്കുന്നു. യുഎസ് വ്യാപാര നയങ്ങൾ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ യുദ്ധം തുടങ്ങിയ സംഭവങ്ങൾ നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. പൊതുചെലവ് വർദ്ധിപ്പിക്കാനുള്ള സർക്കാരിൻ്റെ പദ്ധതി പോലുള്ള ചില നല്ല സൂചനകൾ ജർമ്മനിയിൽ ഉണ്ടെങ്കിലും, താരിഫുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇപ്പോഴും പ്രധാന തടസങ്ങളാണ്.
ബ്രിട്ടൻ: പണപ്പെരുപ്പത്തിൻ്റെ പുതിയ തരംഗം
ബ്രിട്ടനിലെ ഭക്ഷ്യവിലക്കയറ്റം ആശങ്കാജനകമായ നിലയിൽ എത്തിയിരിക്കുന്നു. വെണ്ണ, ബീഫ്, ചോക്ലേറ്റ് തുടങ്ങിയ വസ്‌തുക്കളുടെ വില 20% വരെ വർദ്ധിച്ചു. ഇത് പലിശ നിരക്ക് കുറക്കാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പദ്ധതികളെ ബാധിച്ചേക്കാം. ഇത് സാമ്പത്തിക മാന്ദ്യത്തെ കൂടുതൽ ആഴത്തിലാക്കിയേക്കാം.
ചൈന: വ്യാവസായിക ലാഭം ഇടിഞ്ഞു
മെയ് മാസത്തിൽ ചൈനയിലെ വ്യാവസായിക കമ്പനികളുടെ ലാഭം 9.1% കുറഞ്ഞു. ഇത് പണപ്പെരുപ്പത്തിൻ്റെയും യുഎസ് താരിഫുകളുടെയും ഫലമാണ്. ഇതുമൂലം, അവിടത്തെ കമ്പനികൾ നിക്ഷേപങ്ങളും പുതിയ നിയമനങ്ങളും വെട്ടിക്കുറക്കുന്നു. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക വേഗതയെ കൂടുതൽ മന്ദഗതിയിൽ ആക്കിയേക്കാം.
ജപ്പാൻ: വാടകയിൽ ചരിത്രപരമായ വർധനവ്
ജപ്പാനിലെ ടോക്കിയോ നഗരത്തിലെ അപ്പാർട്ട്മെന്റ് വാടക 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വർദ്ധിച്ചു. ഈ പണപ്പെരുപ്പ പ്രവണത ബാങ്ക് ഓഫ് ജപ്പാൻ്റെ ധനനയങ്ങളെ ബാധിച്ചേക്കാം. ഇത് രാജ്യത്തെ പലിശ നിരക്കുകളിലും സാമ്പത്തിക നയങ്ങളിലും മാറ്റങ്ങൾക്ക് കാരണമാകും.
മെക്‌സിക്കോ: വളർന്നു വരുന്ന വിപണികളും
സാമ്പത്തിക മാന്ദ്യത്തിൻ്റെ വക്കിൽ നിന്ന് സ്വയം രക്ഷപ്പെടാൻ മെക്‌സിക്കോക്ക് കഴിഞ്ഞു. പലിശ നിരക്കുകൾ അര ശതമാനം കുറച്ചു. തായ്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, കൊളംബിയ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ അവരുടെ പണ നിലപാട് മാറ്റിയിട്ടില്ല. പക്ഷേ, അവർ ആഗോള സാഹചര്യങ്ങളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആഘാതം
ആഗോള മാന്ദ്യത്തിൽ നിന്ന് ഇതുവരെ താരതമ്യേന സുരക്ഷിതരായിരുന്ന ഇന്ത്യ ഇപ്പോൾ ചില സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. യുഎസിലെയും യൂറോപ്പിലെയും ആവശ്യകത കുറയുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചേക്കാം.
അതേസമയം, ചൈനയിലെ സാമ്പത്തിക മാന്ദ്യം ആഗോള വിതരണ ശൃംഖലയിൽ തടസങ്ങൾ സൃഷ്‌ടിക്കുന്നു. ഇത് ഇന്ത്യയുടെ വ്യവസായങ്ങളെ ബാധിച്ചേക്കാം. ഇന്ത്യയുടെ ആഭ്യന്തര ആവശ്യം ഇപ്പോഴും ശക്തമാണ്. സർക്കാരിൻ്റെ തന്ത്രപരമായ സാമ്പത്തിക നയങ്ങൾ സ്ഥിരത നിലനിർത്തുന്നതിന് സഹായകമാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



