സിനിമയുടെ പ്രദർശന സമയത്തിലെ പൊരുത്തക്കേടും പരസ്യങ്ങളുടെ അതിപ്രസരവും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ, കോട്ടയിലെ സിറ്റി മാളിൽ പ്രവർത്തിക്കുന്ന Cinépolis India Private Limitedക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷൻ നോട്ടീസ് നൽകി. അഭിഭാഷകനായ സുജീത് സ്വാമിയാണ് പരാതി സമർപ്പിച്ചത്.
സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ‘ധുരന്ധർ’ പ്രദർശിപ്പിച്ച സമയക്രമത്തിലും പരസ്യങ്ങൾ പ്രദർശിപ്പിച്ച ദൈർഘ്യത്തിലും വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിസംബർ 11ന് ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങേണ്ടിരുന്ന ഷോ ട്രെയിലറുകൾ, പരസ്യങ്ങൾ, പൊതുസേവന പ്രഖ്യാപനങ്ങൾ എന്നിവ മുൻകൂട്ടി പ്രദർശിപ്പിച്ചതിനെ തുടർന്ന് നിശ്ചിത സമയത്ത് ആരംഭിച്ചില്ല.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രകാരം സിനിമയുടെ റൺടൈം 3 മണിക്കൂർ 34 മിനിറ്റാണ്. ഇടവേളയുൾപ്പെടെ ഏകദേശം 14 മിനിറ്റ് മാത്രമേ അധികമായി വേണ്ടിയിരുന്നുള്ളു. എന്നാൽ, തീയറ്ററിൽ 28 മിനിറ്റ് പരസ്യങ്ങൾ പ്രദർശിപ്പിച്ചതോടെ ഷെഡ്യൂൾ മുഴുവനും വൈകിയെന്നാണ് ആക്ഷേപം.
സിനിമ ഒരു സൃഷ്ടിപരമായ കലാസൃഷ്ടിയായതിനാൽ അനാവശ്യ ഇടപെടലുകൾ കൂടാതെ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും, നിശ്ചിത സമയത്തിന് മുകളിലായി പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് ഉപഭോക്താക്കളോടുള്ള അന്യായമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത് സംബന്ധിച്ച് ഡിസംബർ 16ന് തീയറ്റർ മാനേജ്മെന്റിന് നോട്ടീസ് അയച്ചെങ്കിലും, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന മറുപടിയാണ് ലഭിച്ചത്. റൺടൈം സംബന്ധിച്ച വ്യത്യാസത്തെ കുറിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഡിസംബർ 23ന് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിച്ച കമ്മീഷൻ വെള്ളിയാഴ്ച നോട്ടീസ് അയച്ച് മാർച്ച് 30നകം മറുപടി നൽകാൻ നിർദ്ദേശിച്ചു. ടിക്കറ്റ് തുകയായ 230 രൂപ തിരികെ നൽകണമെന്നും, സേവനത്തിലെ പിഴവിനെ തുടർന്ന് ഉണ്ടായ മാനസിക, പ്രൊഫഷണൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പു ചെലവ് ഉൾപ്പെടെ മൊത്തം ഒരു ലക്ഷം രൂപ നൽകണമെന്നും ആവശ്യത്തിലാണ്.



