തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്‌തുക്കൾ മോഷണം പോയതിൽ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോർട്ടിന് പിന്നാലെ നാളെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം ചേരും. കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കള്ളൻ കപ്പലിൽ തന്നെയോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
സംസ്ഥാന ഇൻ്റെലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിലാണ് മോഷണ വിവരങ്ങൾ. കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണവിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്. അതെ സമയം കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ദേവസ്വം മന്ത്രി കെ. മുരളീധരനും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളിൽ നിന്ന് വിശദീകരണം തേടിയിരുന്നു. തുടർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ക്ഷേത്രത്തിൽ കർശന സുരക്ഷയുണ്ടെന്നും ആർക്കും ഒന്നും കടത്താനാകില്ലെന്നും ഭരണസമിതി അവകാശപ്പെടുന്നു. കാണാതായെന്ന് പറയുന്ന വൈരനാമയും സ്വർണവും ക്ഷേത്രത്തിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു പറയാൻ എക്‌സിക്യൂട്ടീവ് ഓഫീസറോ മറ്റ് ജനപ്രതിനിധികളോ തയ്യാറായിട്ടില്ല.



