ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളി;ൽ ഒന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിലാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണത്. ആകെ 33 ഗേറ്റുകളാണ് തുംഗഭദ്രയ്ക്ക് ഉള്ളത്. ഡാമിൻ്റെ 19-ാമത് ഗേറ്റിൻ്റെ ചങ്ങലയാണ് പൊട്ടി വീണത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു. അടിയന്തരമായി ഡാമിൽ നിന്നും 60 ടിഎംസി അടി വെള്ളം ഒഴുക്കി കളയാനുള്ള ശ്രമങ്ങൾ നടന്നു.
കർണാടകയിലെ ഹൊസപേട്ട -കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഡാമാണ് തുംഗഭദ്ര. 1949ൽ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും സംയുക്തമായി നിർമ്മാണം ആരംഭിച്ച ഡാമിൻ്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്നത് 1953ലാണ്. 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണ് അപകടം ഉണ്ടാകുന്നത്. “ഏകദേശം 60,000 ദശലക്ഷം ഘനയടി (ടിഎംസി അടി) വെള്ളം റിസർവോയറിൽ നിന്ന് തുറന്നു വിട്ടെങ്കിൽ മാത്രമേ 19-ാം ഗേറ്റിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ സാധിക്കൂ,” -ഉദ്യോഗസ്ഥർ പറയുന്നു.
കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത നിർദേശം നല്‍കി. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്. ബല്ലാരിയിൽ നിന്നും തുംഗഭദ്രയിലേക്ക് 80 കിലോമീറ്റർ ദൂരമാണ് ഉള്ളത്.
ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം മുതലായവയ്ക്ക് സേവനം തുടങ്ങി വിവിധോദ്ദേശ്യ അണക്കെട്ടാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ശിലാസ്ഥാപന അണക്കെട്ടും, മുല്ലപ്പെരിയാർ കഴിഞ്ഞാൽ കേരള തമിഴ്‌നാട് അതിർത്തിയിലെ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ അണക്കെട്ടാണ് കർണാടകയിലെ തുംഗഭദ്ര. ചെളി, ചുണ്ണാമ്പുകല്ല്, ശർക്കര, കരിമ്പിൻ നീര്, മുട്ടയുട വെള്ള തുടങ്ങിയവ ചേർത്ത് തയാറാക്കുന്ന മിശ്രിതമാണ് സുർക്കി. ഇത്തരത്തിൽ നിർമ്മിക്കുന്ന ഡാമുകൾക്ക് ഉറപ്പ് കൂടുതലും ചിലവ് കുറവുമായിരിക്കും.
ഹൈദ്രാബാദിലെ വെപ്പ കൃഷ്‌ണമൂർത്തിയും പള്ളിമല്ലി പപ്പയ്യയും മദ്രാസിലെ തിരുമല അയ്യങ്കാറുമായിരുന്നു അണക്കെട്ടിൻ്റെ മുഖ്യ ശില്പികൾ. അടിത്തറയിൽ നിന്ന് 162 അടി ഉയരത്തിലാണ് തുംഗഭദ്ര ഡാം. ഏകദേശം 8000 അടിയാണ് അണക്കെട്ടിൻ്റെ നീളം. തെലങ്കാനയിലെ മഹബൂബ് നഗറിലെ കോണൂരിൽ നിന്നുള്ള വെങ്കട്ട് റെഡ്ഡി മുലമല്ലയാണ് അണക്കെട്ടിൻ്റെ മുഖ്യ കരാറുകാരൻ. ഹൈദരാബാദ് ഭാഗത്തുള്ള വടക്കൻ കനാൽ (ഇപ്പോൾ തെലങ്കാന) സംയോജിത ജലസേചനവും പവർ സ്ലൂയിസുകളിൽ നിന്നും പുറപ്പെടുന്നു.
കനാലിൻ്റെ ആദ്യത്തെ 19 മൈൽ, മൂന്ന് മലനിരകളിലൂടെ ഉള്ള ദുർഘടമായ ഭൂപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സുർക്കി കൊണ്ട് നിർമ്മിച്ച ഡാമുകൾക്ക് ഉറപ്പ് കൂടുതലാണെന്ന് പറയുമ്പോഴും 2016ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചു പോയിരുന്നു. 88 വർഷം പഴക്കമുള്ള പാലമാണ് അന്ന് ഒലിച്ചു പോയത്. ഇതൊക്കെയാണ് ജനങ്ങളിൽ ഭീതി ഉണ്ടാക്കിയിരിക്കുന്നത്.



