ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് അടുത്തിടെ ചർച്ച ചെയ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ സീറോ ടോളറൻസ് നയത്തെക്കുറിച്ചും ഈ ദിശയിൽ സ്വീകരിച്ച നടപടികളെ കുറിച്ചും വിശദീകരിച്ചു.
പഹൽഗാം ഭീകര ആക്രമണത്തിനുശേഷം പാകിസ്ഥാൻ തീവ്രവാദം സ്പോൺസർ ചെയ്യുന്ന ഗൂഢാലോചനകൾ തുറന്നു കാട്ടുന്നതിനും അന്താരാഷ്ട്ര സമൂഹത്തെ അതിൻ്റെ യാഥാർത്ഥ്യം ബോധവാന്മാരാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യ കർശനവും കൃത്യവുമായ നടപടികൾ സ്വീകരിച്ചുവെന്ന് അദ്ദേഹം സഭയെ അറിയിച്ചു.
“ഭീകരതക്ക് എതിരായ ഞങ്ങളുടെ നയം സീറോ ടോളറൻസ് ആണ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) ഞങ്ങളുടെ നിലപാട് ശക്തമായി ഉന്നയിക്കുകയും ഇന്ത്യ ഒരു രൂപത്തിലുള്ള ഭീകരതയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ലോകത്തോട് പറയുകയും ചെയ്‌തു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ഇന്ത്യയുടെ നിലപാട് അംഗീകരിച്ചു” -എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ്റെ ഗൂഢാലോചനകൾ ആഗോള തലത്തിൽ തുറന്നുകാട്ടുക എന്നതാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ വേഗത്തിലും കർശനമായും നടപടികൾ സ്വീകരിച്ചുവെന്ന് ജയശങ്കർ പറഞ്ഞു. “ഭീകരത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വ്യക്തവും ശക്തവും ഉറച്ചതുമായ സന്ദേശം നൽകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന്” -അദ്ദേഹം പറഞ്ഞു. ഇതിനായി, ഏപ്രിൽ 23ന് നടന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ അഞ്ച് പ്രധാന തീരുമാനങ്ങൾ എടുത്തു:
അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെ 1960-ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ നിർത്തിവക്കും.
അട്ടാരി ചെക്ക് പോസ്റ്റ് അടിയന്തരമായി അടച്ചുപൂട്ടാൻ തീരുമാനിച്ചു.
പാകിസ്ഥാൻ പൗരന്മാർക്ക് ഇനി സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം യാത്ര ചെയ്യാൻ അനുവാദമുണ്ടാകില്ല.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കും.
പാകിസ്ഥാൻ ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം 55ൽ നിന്ന് 30 ആയി കുറക്കും.
പഹൽഗാം ആക്രമണത്തിന് പിന്നിലെ സത്യം ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഇന്ത്യയുടെ നയതന്ത്ര ശ്രമമെന്ന് ജയശങ്കർ പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരത പാകിസ്ഥാൻ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വിശദീകരിച്ചു. ജമ്മു കാശ്‌മീരിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ഇന്ത്യയിൽ വർഗീയ സംഘർഷം വ്യാപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആക്രമണത്തിൻ്റെ ലക്ഷ്യം” -എന്ന് അദ്ദേഹം പറഞ്ഞു. സൈനിക നടപടികളിൽ മാത്രം ഇന്ത്യ തങ്ങളുടെ പ്രതികരണം പരിമിതപ്പെടുത്തിയിട്ടില്ല എന്നും, നയതന്ത്ര, വിദേശ നയ തലങ്ങളിൽ സജീവത പുലർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള മധ്യസ്ഥതയെ കുറിച്ച് സംസാരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം വിദേശകാര്യ മന്ത്രി തള്ളി. “ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഒരു മധ്യസ്ഥനും ഉണ്ടായിരുന്നില്ല” -എന്ന് ജയശങ്കർ വ്യക്തമാക്കി. മെയ് ഒമ്പതിന് യുഎസ് വൈസ്. പ്രസിഡന്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പാകിസ്ഥാൻ്റെ ഒരു വലിയ ആക്രമണത്തെ കുറിച്ച് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ പാകിസ്ഥാന് ഉചിതമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മോദി മറുപടി നൽകി.
ഇന്ത്യ ഉത്തരവാദിത്തത്തോടെ തിരിച്ചടിച്ചതായും അന്താരാഷ്ട്ര സമൂഹത്തെ തങ്ങളുടെ നിലപാട് അറിയിച്ചതായും ജയശങ്കർ പറഞ്ഞു.




