ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ ചോർച്ച കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിംഗിലാണ് താജ്മഹലിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തിൽ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
നിലവിൽ ചോർച്ച പരിഹരിക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആറ് മാസമെടുക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇതോടൊപ്പം സ്കാനിങ്ങിൽ താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായതായും, താഴികക്കുടത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫിനിയൽ തുരുമ്പെടുത്ത് ദ്രവിച്ചതായും കണ്ടെത്തി.
താജ്മഹലിന്റെ സീനിയർ കൺസർവേഷൻ അസിസ്റ്റന്റ് പ്രിൻസ് വാജ്‌പേയിയുടെ അഭിപ്രായത്തിൽ, ലൈറ്റ് ഡിറ്റക്ഷൻ പരിശോധനകൾ ഏകദേശം പൂർത്തിയായി. ഇനി ഭൗതിക പരിശോധന നടത്തും. പ്രധാന താഴികക്കുടത്തിന്റെയും പിനാക്കിളിന്റെയും ഉയരം 73 മീറ്ററാണ്, അതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം ആറ് മാസമെടുക്കും.- അദ്ദേഹം പറഞ്ഞു.




