...
Home News Kerala ‘കേരള മോഡൽ ഇതാണ്’; ദാവോസില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചു

‘കേരള മോഡൽ ഇതാണ്’; ദാവോസില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചു

മൂന്ന് ദിവസം കൊണ്ട് 67 കമ്പനികളുടെ പ്രതിനിധികളുമായി കേരള സംഘം മുഖാമുഖ ചർച്ച നടത്തി

221

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യുഇഎഫ് ) 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി രാജീവ്. അമേരിക്ക, യുകെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് കേരളം താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്.

മെഡിക്കൽ ടെക്നോളജി വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻ്റെർ, എമർജിങ് ടെക്നോളജി മേഖലകളിലെ 27 കമ്പനികളാണ് താൽപര്യ പത്രങ്ങളിൽ ഒപ്പിട്ടിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മൂന്ന് ദിവസം കൊണ്ട് 67 കമ്പനികളുടെ പ്രതിനിധികളുമായി കേരള സംഘം മുഖാമുഖ ചർച്ച നടത്തി. താൽപര്യ പത്രത്തിൻ്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

കൊച്ചിയിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താല്പര്യ പത്രങ്ങളിൽ നൂറിലധികം കമ്പനികളും നിർമ്മാണ ഘട്ടത്തിലേക്ക് കടന്നതായും മന്ത്രി അറിയിച്ചു. ഇതിന് പുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്. ഇ.എസ്.ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോക സാമ്പത്തിക ഫോറത്തില്‍ കേരള പവലിയന്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘കേരളം- ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു പവലിയൻ. വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകള്‍ക്കും അനുകൂല ആവാസ വ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദര്‍ശിപ്പിക്കുക എന്ന് ലക്ഷ്യമിട്ടുള്ള ഈ പവലിയന്‍ മന്ത്രി പി രാജീവാണ് ഉദ്ഘാടനം ചെയ്‌തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.