ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കൻ ഇസ്രയേലിലെ ഡിമോണ, അരാദ് എന്നീ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്താൻ ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രയേലിൻ്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.
ഇറാൻ ആക്രമിച്ച് വൻ നാശനഷ്‌ടം വരുത്തിയ ഡിമോണ ആണവ നിലയം ഇസ്രയേലിൻ്റെ ആയുധപ്പുര എന്നാണ് അറിയപ്പെടുന്നത്. ‘ടെക്‌സ്‌റ്റൈൽ ഫാക്ടറി’ എന്ന പേരിൽ ഇസ്രയേൽ രഹസ്യമായി നിർമ്മിച്ച ഈ ആണവ നിലയത്തിൻ്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.
ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ ഡിമോണ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെൻ്റെർ ഇസ്രയേലിൻ്റെ രഹസ്യ ആയുധപ്പുര ആയാണ് അറിയപ്പെടുന്നത്. 1958ൽ ഇസ്രയേലിൻ്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുരിയോണിൻ്റെ കാലത്താണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത്. ഡിമോണയിൽ നിർമ്മിക്കുന്നത് ഒരു ടെക്‌സ്‌റ്റൈൽ ഫാക്ടറി ആണെന്നാണ് അക്കാലത്ത് ഇസ്രയേൽ പുറംലോകത്തെ വിശ്വസിപ്പിച്ചിരുന്നത്.
ഡിമോണ ആണവ നിലയത്തിലെ മുൻ സാങ്കേതിക വിദഗ്‌ദനായിരുന്ന മൊർദെചായ് വാനുനു ആണ് ഇസ്രയേലിൻ്റെ ആണവ രഹസ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. 1986ൽ ‘സൺഡേ ടൈംസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ച വാനുനു നൽകിയ ചിത്രങ്ങളും വിവരങ്ങളുമാണ് ഇസ്രയേൽ ഒരു വലിയ ആണവ ശക്തിയാണെന്ന് ലോകത്തിന് മനസിലാക്കി കൊടുത്തത്.
ഡിമോണയിലെ പ്ലാന്റിൽ പ്രതിവർഷം 40 കിലോഗ്രാം പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും അത് ആയുധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും വാനുനു വെളിപ്പെടുത്തി. നിലയത്തിന് താഴെ ആറോളം നിലകളിലായി പടർന്നുകിടക്കുന്ന അതിരഹസ്യമായ ലാബുകളെ കുറിച്ചുള്ള വിവരങ്ങളും വാനുനു പുറത്തുവിട്ടു.
ലോകത്തെ വലിയ ആണവ ശക്തിയാണ് ഇസ്രയേൽ എന്ന് വാനുനുവിലൂടെ ആണ് ലോകം തിരിച്ചറിഞ്ഞത്. ഇന്നും ഇസ്രയേൽ ഇത് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. ഏകദേശം 80 മുതൽ 200 വരെ ആണവ പോർമുനകൾ ഇസ്രയേലിൻ്റെ പക്കലുണ്ടെന്നാണ് കരുതപ്പെടുന്നത്. അണുവായുധ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇന്നും ഇസ്രയേൽ. അതിനാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് അവിടെ പരിശോധന നടത്താൻ അനുവാദവുമില്ല. -Image credit: The Jerusalem Post



