...
Home News International സ്വിറ്റ്‌സർലാൻ്റ് മുഖാവരണം നിരോധിക്കാന്‍ കാരണമിതാണ്

സ്വിറ്റ്‌സർലാൻ്റ് മുഖാവരണം നിരോധിക്കാന്‍ കാരണമിതാണ്

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ ധരിക്കുന്നത് 30 ശതമാനം സ്ത്രീകള്‍ മാത്രമാണെന്ന് ലൂസേണ്‍ സര്‍വകലാശാലയിലെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

275

മുഖാവരണ നിരോധനം പ്രാബല്യത്തില്‍ വരുത്തി സ്വിറ്റ്‌സര്‍ലാൻ്റ്. 2025 ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലായത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും അടക്കമുള്ള മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണയായി മുസ്ലീം സ്ത്രീകളാണ് ഇത്തരം മുഖാവരണങ്ങള്‍ ധരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 സ്വിസ് ഫ്രാങ്ക് (94,651 രൂപ) വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.

പുതിയ നിയമ പ്രകാരമുള്ള നിരോധനം

പൊതുസ്ഥലങ്ങളില്‍ മൂക്ക്, വായ, കണ്ണ് എന്നിവ മറയ്ക്കുന്ന മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രോഗബാധിതര്‍ മാസ്‌ക് ധരിക്കുന്നതിന് വിലക്കില്ല. കൂടാതെ കാലാവസ്ഥ വ്യതിയാനത്താല്‍ മുഖം മറയ്‌ക്കേണ്ട സാഹചര്യങ്ങളിലും മുഖാവരണം ധരിക്കാവുന്നതാണ്. കൂടാതെ ആരാധനാലയങ്ങള്‍, പരമ്പരാഗതമായ ആചാരങ്ങള്‍, കലാപരമായ പരിപാടികള്‍ തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കും. വിമാനങ്ങളിലെ യാത്ര, നയതന്ത്ര പരിസരങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലാൻ്റ് മുഖാവരണം നിരോധിക്കാന്‍ കാരണമെന്ത്?

2021ല്‍ രാജ്യവ്യാപകമായി നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ചത്. 51 ശതമാനം പേരും ബുര്‍ഖ നിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു. തീവ്രവലതുപക്ഷ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ഖ നിരോധനം സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. ‘തീവ്രവാദം തടയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തുകയും ചെയ്‌തുവെന്ന് ദ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്‌തു.

എന്നാല്‍ നിര്‍ദേശത്തെ എതിര്‍ത്ത് സ്വിസ് സര്‍ക്കാര്‍ മുന്നോട്ട് വന്നു. വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുറപ്പാക്കി സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ബുര്‍ഖ നിരോധനം വിവാദത്തില്‍

ആംനെസ്റ്റി ഇൻ്റെര്‍നാഷണല്‍ അടക്കമുള്ള മനുഷ്യവകാശ സംഘടനകള്‍ ബുര്‍ഖ നിരോധനത്തിന് എതിരെ രംഗത്തെത്തി. സ്ത്രീകളുടെ അവകാശ ലംഘനമാണിതെന്ന് ആംനെസ്റ്റി ഇൻ്റെര്‍നാഷണല്‍ പ്രസ്‌താവനയിറക്കി.

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ ധരിക്കുന്നത് 30 ശതമാനം സ്ത്രീകള്‍ മാത്രമാണെന്ന് ലൂസേണ്‍ സര്‍വകലാശാലയിലെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനമാണ് മുസ്ലീങ്ങള്‍. ഇവരിലധികവും തുര്‍ക്കി, ബോസ്‌നിയ, കൊസോവോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

അതുകൊണ്ട് തന്നെ നിരോധനം നേരിട്ട് ബാധിക്കുന്ന ആളുകളുടെ എണ്ണം താരതമ്യേന കുറവാണ്. രാജ്യത്തെ ബൂര്‍ഖ നിരോധനം സ്ത്രീകളുടെ അവകാശങ്ങള്‍, മതസ്വാതന്ത്ര്യം, സാംസ്‌കാരിക സമന്വയം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തിരികൊളുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.