...
Home News Kerala ‘തോട്ടി’ മനസിൻ്റെ മാലിന്യം കഴുകുന്ന ചുള്ളിക്കാടിൻ്റെ പുതിയ കവിത; ചർച്ചയും വിവാദങ്ങളും

‘തോട്ടി’ മനസിൻ്റെ മാലിന്യം കഴുകുന്ന ചുള്ളിക്കാടിൻ്റെ പുതിയ കവിത; ചർച്ചയും വിവാദങ്ങളും

തോട്ടിയെ സംഘടിപ്പിക്കാന്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് ലോറന്‍സിനെ പെറ്റു എന്നും പൊക്കിളില്‍ നിന്ന് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ലോറന്‍സ് ചേട്ടന്‍ സഖാവേ, എന്നു വിളിച്ചു

820

ബാലചന്ദ്രന്‍ ചുള്ളിക്കാടിൻ്റെ ‘തോട്ടി’ എന്ന പുതിയ കവിതയില്‍ ശ്രീനാരായണഗുരുവും മഹാത്മാഹാന്ധിയും തോട്ടികളെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ഉണ്ട്. തോട്ടിയെ സംഘടിപ്പിക്കാന്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് ലോറന്‍സിനെ പെറ്റു എന്നും പൊക്കിളില്‍ നിന്ന് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ലോറന്‍സ് ചേട്ടന്‍ സഖാവേ, എന്നു വിളിച്ചു എന്നുമൊക്കെ കവിതയില്‍ പറയുന്നു. ആദ്യമായി തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചത് സിപിഎം നേതാവ് എംഎം ലോറന്‍സ് ആണെന്ന് അവകാശപ്പെട്ട് എഴുതിയ കവിതയാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയായതെന്ന് ‘ജന്മഭൂമി ഓൺലൈൻ’ വാർത്തയിൽ പറയുന്നു.

കവിതയുടെ കാമ്പല്ല പ്രശ്‌നമായത്. ആമുഖമായി ‘ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന്‍ സംഘടിപ്പിച്ച സഖാവ് എംഎം ലോറന്‍സിന്‘ എന്ന് എഴുതിയതാണ് വിവാദത്തിന് കാരണം. തോട്ടിപ്പണിക്കാരുടെ യൂണിയന്‍ ആദ്യമായി സംഘടിപ്പിച്ചത് ലോറന്‍സ് അല്ല എന്നാണ് ചിലരുടെ വാദമെന്നും വാർത്തയിലുണ്ട്.

1929 ജൂണ്‍ പതിനഞ്ചിനാണ് ലോറന്‍സിൻ്റെ ജനനം. അതിനും ഒരു കൊല്ലം മുമ്പേ 1928ല്‍ കൊല്‍ക്കത്തയില്‍ സോഷ്യലിസ്റ്റ് നേതാവ് പ്രഭാവതി ഭാസ് ഗുപ്‌തയുടെ നേതൃത്വത്തില്‍ തോട്ടിപ്പണിക്കാരുടെ സമരം നടന്നിരുന്നു. തോട്ടി തൊഴിലാളികളുടെ മാതാവ് (ധന്‍ഗര്‍ മാ) എന്നാണ് പ്രഭാവതി ദാസ് ഗുപ്‌ത അറിയപ്പെട്ടിരുന്നതെന്നാണ് ജന്മഭൂമിയുടെ അവകാശവാദം.

കേരളത്തിലെ കാര്യത്തിൽ ലോറന്‍സ് അല്ല ആദ്യ ‘തോട്ടി’ സംഘാടകന്‍. സ്വാതന്ത്രസമര സേനാനി ജൂബാ രാമകൃഷ്‌ണപിള്ള കേരളത്തില്‍ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കിയത്. ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിയിരുന്ന മലം ചുമട്ടുകാരെ ആദ്യമായി സംഘടിപ്പിച്ച് തൊഴില്‍ സുരക്ഷിതത്വവും പുനരധിവാസവും നേടിക്കൊടുത്തത് തിരുവനന്തപുരത്തുകാരനായ ഈ ഗാന്ധിയനാണെന്നും വാർത്തയില്‍ വാദിക്കുന്നുണ്ട്.

തോട്ടി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ നേടിക്കൊടുത്തതും ജൂബാ രാമകൃഷ്‌ണപിള്ളയാണ്. സിപിഎം നേതാവായിരുന്ന എന്‍ അനിരുദ്ധന്‍ തോട്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ജൂബാ രാമകൃഷ്‌ണപിള്ളയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ദിവാൻ്റെ ഭരണകാലത്ത് 1944ല്‍ ‘സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍’ എന്ന സംഘടനയും രജിസ്റ്റര്‍ ചെയ്‌തു.

സേവനവ്യവസ്ഥ ശമ്പളവര്‍ദ്ധനവ് എന്നിവയ്ക്ക് വേണ്ടി രാമകൃഷ്‌ണപിള്ള നടത്തിയ ഉപവാസം വിജയിച്ചതോടെ തോട്ടി വിഭാഗത്തിൻ്റെ പ്രിയങ്കരനായ നേതാവായി അദ്ദേഹം മാറി. സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍ ആണ് പിന്നീട് തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആയി മാറിയതെന്നും ജന്മഭൂമി പറയുന്നു.

“കവിതകൾ സർഗ്ഗാത്‌മക സ്വാതന്ത്ര്യമാണ്. ചരിത്രം എന്താണെന്ന് ഇനിയും പരിശോധനകൾ വേണ്ടിവരും. കവിതയും കവിയുടെ ഉദ്ദേശ്യ ശുദ്ധിയുമല്ല വിവാദങ്ങൾക്ക് പിന്നിൽ എന്ന് തോന്നുന്നില്ല. സിപിഎം നേതാവായ എംഎം ലോറൻസ് കവിതയിലൂടെ പുനർജനിച്ചതാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്,” -കവിത ഏറ്റെടുത്ത വായനക്കാർ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.