തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെത്തുടർന്ന് തദ്ദേശീയ യുദ്ധവിമാനമായ തേജസിനെ ഇന്ത്യൻ വ്യോമസേന നിലത്തിറക്കി. സാങ്കേതിക പരിശോധനകളുടെ ഭാഗമായാണ് ഏകദേശം 30 സിംഗിൾ സീറ്റ് തേജസ് ലൈറ്റ് യുദ്ധവിമാനങ്ങൾ താത്കാലികമായി സർവീസ് നിർത്തിവെച്ചത്. രാജ്യത്തിന്റെ വ്യോമപ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഈ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് വ്യോമസേനയുടെ ഈ അടിയന്തര നീക്കം.
ഫെബ്രുവരി ഏഴാം തീയതി റിപ്പോർട്ട് ചെയ്യപ്പെട്ട അപകടമാണ് സേനയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഒരു മുൻനിര വ്യോമതാവളത്തിൽ പരിശീലന പറക്കലിന് ശേഷം തിരിച്ചിറങ്ങുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കപ്പെടുന്നു. ഈ സംഭവത്തിൽ പൈലറ്റ് സുരക്ഷിതനായി പുറത്തേക്ക് ചാടിയെങ്കിലും വിമാനത്തിന്റെ എയർഫ്രെയിമിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ തേജസ് വിമാനങ്ങൾ ഉൾപ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാർച്ചിൽ ജയ്സാൽമറിന് സമീപം വിമാനം തകർന്നു വീണതായിരുന്നു ആദ്യ സംഭവം. തുടർന്ന് 2025 നവംബറിൽ ദുബായ് എയർഷോയിൽ നടന്ന പ്രദർശനത്തിനിടെ മറ്റൊരു തേജസ് ജെറ്റ് തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ അപകടങ്ങൾ തദ്ദേശീയ യുദ്ധവിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിച്ചിട്ടുണ്ട്.
തേജസിന്റെ പുത്തൻ പതിപ്പായ ‘തേജസ് മാർക്ക് 1 എ’യുടെ വിതരണം വൈകുന്നതിനിടെയാണ് പുതിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജിഇ എയ്റോസ്പേസ് എൻജിനുകൾ നൽകുന്നതിൽ വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) ആയിരക്കണക്കിന് കോടി രൂപയുടെ കരാറുകൾ നിലവിലുണ്ടെങ്കിലും വിതരണത്തിലെ കാലതാമസം സേനയുടെ സജ്ജീകരണങ്ങളെ ബാധിക്കുന്നുണ്ട്.
2015-ലാണ് തേജസ് ലൈറ്റ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2021 ഫെബ്രുവരിയിൽ 83 വിമാനങ്ങൾക്കായി 48,000 കോടി രൂപയുടെയും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 97 വിമാനങ്ങൾക്കായി 62,370 കോടി രൂപയുടെയും കരാറുകൾ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടിരുന്നു. നിലവിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന വിശദമായ സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമേ ഈ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.



