മലയാളത്തിലും കന്നഡക്കുമായി നിഘണ്ടു പുറത്തിറക്കി. ബിടി ജയറാം തയ്യാറാക്കിയ നിഘണ്ടു ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുറത്തിറക്കിയത്. കന്നഡ മലയാളം ഭാഷാ നിഘണ്ടു കാസർകോട് പ്രകാശനം ചെയ്‌തു.
മലയാളത്തിനും കന്നഡക്കുമായി അമൂല്യ നിധിയാണ് പുറത്തിറങ്ങിയ കന്നഡ- മലയാളം നിഘണ്ടു. 1650 പേജുകളുള്ള ബൃഹദ് നിഘണ്ടുവിന് മൂന്നരക്കിലോ ഭാരമുണ്ട്. മൂന്നരലക്ഷം അക്ഷരങ്ങളുള്ള ഈ നിഘണ്ടുവിൽ കന്നഡ ഭാഷയിലെ മുഴുവൻ വാക്കുകൾക്കും മൊഴിമാറ്റമുണ്ട്. വാണിജ്യ വകുപ്പിലെ മുൻ ജീവനക്കാരനായ ഉദുമ സ്വദേശി ബിടി ജയറാം ആറുവർഷം നീണ്ട പ്രയത്‌നത്തിലൂടെ ആണ് നിഘണ്ടു തയ്യാറാക്കിയത്.
അമ്പതോളം നിഘണ്ടുവും 28 പുസ്‌തകങ്ങളും റഫറസിനായി ഉപയോഗിച്ചു. കന്നഡ പദങ്ങളുടെ ഉച്ചാരണം മലയാളത്തിലും, ഓരോ പദത്തിൻ്റെയും നാനാർഥങ്ങൾ മലയാളികൾക്കായി പൊതുവിലും കാസർകോട്ടുകാർക്ക് നാട്ടുഭാഷയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിഘണ്ടു എന്നതിലുപരി റഫറൻസ് ഗ്രന്ഥമായും ഉപയോഗിക്കാനാവും. കന്നട ഭാഷക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള റഫറൻസ് ഗ്രന്ഥം തയ്യാറാക്കാൻ ദ്വിഭാഷാ വിദഗ്‌ധനെ അന്വേഷിക്കുന്നതിനിടെ ആണ് ജയറാമിനെ കണ്ടുമുട്ടിയതെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം പറഞ്ഞു.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കർണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് നിഘണ്ടു പ്രകാശനം ചെയ്‌തു. മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ എംഎൽഎ, എൻ.എ നെല്ലിക്കുന്ന് എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ, എ.കെ.എം അഷറഫ് എംഎൽഎ, എഴുത്തുകാരിയും വിവർത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



