തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ തീരുമാനമായി. ഇത്തവണ പൂരം വെടിക്കെട്ടില്ലാതെ, ആചാരപരമായ ചടങ്ങുകൾ മാത്രം ഉൾപ്പെടുത്തി നടത്താനാണ് തീരുമാനം.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനത വർധിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് വെടിക്കെട്ട് പൂർണ്ണമായി ഒഴിവാക്കുന്നത്. തൃശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ കുടമാറ്റത്തിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വൻതോതിലുള്ള മത്സര കുടമാറ്റത്തിന് പകരം ചെറിയ രീതിയിലാണ് ഇത്തവണ പരിപാടി നടക്കുക. എന്നാൽ പ്രശസ്തമായ ഇലഞ്ഞിത്തറമേള പതിവുപോലെ ഗംഭീരമായി നടക്കുമെന്നും അധികൃതർ അറിയിച്ചു.
ആചാരപരമായ ആഘോഷങ്ങൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ദേവസ്വങ്ങളും ഭരണകൂടവും വ്യക്തമാക്കി.



