| രാഹുൽ ഹമ്പിൾ സനൽ
ഇന്നലെ കേരളീയം കാണാൻ പോയി. ജനസമുദ്രത്തിനിടയിലൂടെ നീണ്ട ക്യൂവിൽ നിന്നാണ് എക്സിബിഷൻ കണ്ടത്. അതിൽ ഒരു വിഭാഗം ആണ് ഗോത്രവർഗ്ഗത്തിൻ്റെ സംസ്കാരം പരിചയപ്പെടുത്തുന്നത്. സർപ്പക്കാവ്, സർപ്പകളം, നാഗപൂജ, പുള്ളുവൻപാട്ട്, ഏറ്മാടം, വിവിധ വിഭാഗത്തിൻ്റെ ആദിവാസി കുടിലുകൾ തുടങ്ങി ആ സംസ്കാരം വളരെ മനോഹരമായി തന്നെ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്.
ഓരോ വിഭാഗത്തിനും പരമ്പരാഗത വേഷവും കലാരൂപങ്ങളും ഉണ്ട്. ആദിവാസി വിഭാഗത്തിലെ പ്രധാന കലാരൂപമാണ് മന്നാൻ കൂത്ത്. ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ഇടയിൽ ആണ് ഇത് നടക്കുന്നത്. കോവിലൻ്റെയും കണ്ണകിയുടെയും കഥ അടിസ്ഥാനമാക്കിയാണ് ഈ കൂത്ത് നടക്കുന്നത്. (ഗൂഗിളിൽ സെർച്ച് ചെയ്താൽ ഈ കലാരൂപത്തിൻ്റെ പല ചിത്രങ്ങൾ കാണാം )
ഇതിന് സമാനമായ ആചാരത്തിൻ്റെ വേഷവിധാനത്തിൽ ആദിവാസികൾ ഇരിക്കുന്ന ചിത്രം വച്ചാണ് സോഷ്യൽ മീഡിയ വിമർശനങ്ങൾ. (ഇതും ഒരു ആദിവാസി വിഭാഗത്തിൻ്റെ പരമ്പരാഗത ആചാരത്തിൻ്റെ വേഷവിധാനം ആണ് ) ഗോത്രവർഗ്ഗകലാരൂപങ്ങളും, ആചാരങ്ങളും അനുഷ്ഠിക്കുന്നവർ പരമ്പരാഗത വേഷത്തിൽ തന്നെയായിരിക്കും അതിൽ പങ്കെടുക്കുന്നത്. ചിത്രത്തിൽ തന്നെ അവരുടെ കൈയ്യിൽ താളവാദ്യങ്ങൾ കാണാം.
തങ്ങളുടെ കലാരൂപങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചതിൽ സന്തോഷമുണ്ട് എന്നാണ് ഇതിൽ പങ്കെടുത്ത ആദിവാസി കലാകാരൻമാർ ടിവി വാർത്തയിൽ പറഞ്ഞത്. കേരളീയം തുടങ്ങി ആറാം ദിവസം ആണ് ഈ വിമർശനവുമായി ചിലർ എത്തുന്നത് എന്നാണ് കൗതുകം. ഇനി ഈ വാദങ്ങൾ എല്ലാം മാറ്റി വച്ച് മറ്റൊരു വശത്തിലൂടെ ചിന്തിക്കാം. പൊതുവഴികൾ പോലും കീഴ്ജാതിക്കാർക്ക് നിഷേധിച്ച തിരുവിതാംകൂർ രാജഭരണത്തിൻ്റെ കൊട്ടാരമായ കനകകുന്ന് കൊട്ടാരത്തിൽ തന്നെ ആദിവാസി കുടിലുകൾ കെട്ടി ആ സംസ്കാരത്തെ പൊതു ജനത്തെ പരിചയപ്പെടുത്തിയ സംഭവമൊക്കെ ചരിത്രം തന്നെയാണ്.



