മുർഷിദാബാദ് ജില്ലയിൽ ‘ബാബറി മസ്‌ജിദ്’ നിർമ്മിക്കാനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട് കോളിളക്കം സൃഷ്‌ടിച്ച ഭരത്പൂർ എംഎൽഎ ഹുമയൂൺ കബീറിനെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വ്യാഴാഴ്‌ച സസ്‌പെൻഡ് ചെയ്‌തു.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിവാദപരമായ പ്രസ്‌താവനകളിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധ പിടിച്ചുപറ്റിയ കബീർ, ഡിസംബർ 6ന് ബെൽദംഗയിൽ നിർദ്ദിഷ്‌ട പള്ളിയുടെ തറക്കല്ലിടൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പാർട്ടി പ്രവർത്തിക്കുന്ന സമയത്ത് കബീറിൻ്റെ പെരുമാറ്റം കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്‌പെൻഷൻ പ്രഖ്യാപിച്ചു കൊണ്ട് മുതിർന്ന ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം പറഞ്ഞു.
“കബീർ വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്നു, ടിഎംസി അതിനെ ശക്തമായി എതിർക്കുന്നു. ടിഎംസി വർഗീയ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. ഇനി മുതൽ അദ്ദേഹത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഞങ്ങളുടെ ഉന്നത നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്നത്,” -മമത ബാനർജി സർക്കാരിലെ മുതിർന്ന മന്ത്രിയായ ഹക്കീം പറഞ്ഞു.
പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, രാജിവച്ച് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുമെന്ന് കബീർ പറഞ്ഞു. ഡിസംബർ 6 -ലെ പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകൾ ചേരുമെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. -ഉറവിടം: PTI



