ത്രിപുരയില്‍ എൻഡിഎ സഖ്യകക്ഷികള്‍ക്ക് ഇടയില്‍ തമ്മിലടി. തിപ്രമോത വിഭാഗം
ബിജെപി ഓഫിസുകള്‍ക്ക് തീയിട്ടു. പ്രധാനമന്ത്രിയുടെ ചിത്രം കത്തിച്ചു. ബിജെപി സര്‍ക്കാര്‍ ഗോത്ര വിഭാഗങ്ങളെ അവഗണിക്കുന്നെന്ന് ആരോപിച്ച് ആയിരിന്നു ആക്രമം.
തിപ്രമോത പ്രവര്‍ത്തകര്‍ ബിജെപി ഓഫിസുകള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. മണ്ഡൈയിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് അടക്കം തീയിട്ടു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത തിപ്ര പ്രവര്‍ത്തകന്‍ ജിതു ദെബ്ബര്‍മയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന ദെബ്ബര്‍മ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ആരോപണങ്ങള്‍ നിഷേധിച്ച തിപ്ര നേതാക്കള്‍, ബിജെപിയുടെ ആഭ്യന്തര പ്രതിസന്ധിയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് വിമര്‍ശിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് ബിജെപി പെരുമാറുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
സത്മുറ ബസാര്‍, ബെലോണിയ, അസറാം ബാരി, രാമചന്ദ്രഘട്ട്, തകര്‍ജല എന്നിവിടങ്ങളിലും ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത ത്രിപുരേശ്വരി ക്ഷേത്ര നവീകരണ ഉദ്ഘാടനത്തില്‍ പ്രധാന കക്ഷിയായ തിപ്ര മോതയെ ക്ഷണിക്കാതിരുന്നതും ഭിന്നത രൂക്ഷമാക്കി. ചിത്രം:സങ്കൽപികം



