...
Home News International ഇറാൻ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് താവളങ്ങൾ വേണം; പുതിയ പ്രധാനമന്ത്രി ബേൺഹാമിന് ട്രംപിന്റെ സമ്മർദ്ദം

ഇറാൻ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് താവളങ്ങൾ വേണം; പുതിയ പ്രധാനമന്ത്രി ബേൺഹാമിന് ട്രംപിന്റെ സമ്മർദ്ദം

ഗ്ലൗസെസ്റ്റർഷെയറിലെ RAF ഫെയർഫോർഡ് വ്യോമതാവളവും ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാർസിയ സൈനിക താവളവും അമേരിക്കയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

3

ഇറാനെതിരായ സൈനിക നടപടികൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കൻ സേനയ്ക്ക് അനുമതി തുടരണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിൽ സമ്മർദ്ദം ചെലുത്തുന്നതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ബേൺഹാം പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിങ്കളാഴ്ച ട്രംപും ബേൺഹാമും ആദ്യമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തെ “വളരെ മികച്ചത്” എന്ന് വിശേഷിപ്പിച്ച ട്രംപ്, യുഎസ്-യുകെ ബന്ധം ശക്തമാണെന്നും വ്യക്തമാക്കി.

വടക്കൻ കടലിലെ എണ്ണ, വ്യാപാരം, പ്രതിരോധ സഹകരണം, ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി ട്രംപ് അറിയിച്ചു. അടുത്ത വർഷം മാഞ്ചസ്റ്ററിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ബേൺഹാം ട്രംപിനെ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ ഉപയോഗം സംബന്ധിച്ച ചർച്ച നടന്നോയെന്ന് ഇരു രാജ്യങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഗ്ലൗസെസ്റ്റർഷെയറിലെ RAF ഫെയർഫോർഡ് വ്യോമതാവളവും ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാർസിയ സൈനിക താവളവും അമേരിക്കയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ച നാറ്റോ സഖ്യരാജ്യങ്ങളോട് ട്രംപ് കടുത്ത അതൃപ്തിയിലാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ബേൺഹാമിന്റെ മുൻഗാമിയായ കെയർ സ്റ്റാർമർ, ഡീഗോ ഗാർസിയയിൽ നിന്ന് ഇറാനെതിരായ ആക്രമണങ്ങൾക്ക് അനുമതി നൽകാൻ ആദ്യം വിസമ്മതിച്ചിരുന്നു. ഈ നിലപാട് ട്രംപിനെ അസ്വസ്ഥനാക്കിയതായും പിന്നീട് സ്റ്റാർമറോട് താൻ “വളരെ നിരാശനാണെന്ന്” അദ്ദേഹം പരസ്യമായി പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് അമേരിക്കൻ വിമാനങ്ങൾക്ക് RAF ഫെയർഫോർഡ് താവളം ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയെങ്കിലും, ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് ഭൂമി ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് യുദ്ധവിരുദ്ധ സംഘടനകൾ അവിടെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രി ബേൺഹാം ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ സൈനിക ആവശ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമോ, അതോ നിയന്ത്രണങ്ങൾ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ലേബർ പാർട്ടിക്കുള്ളിൽ തന്നെ ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ ശക്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറിയായ എഡ് മിലിബാൻഡ് മുമ്പ് സ്റ്റാർമറെ അമേരിക്കയുടെ അഭ്യർഥന നിരസിക്കാൻ പ്രേരിപ്പിച്ച നേതാക്കളിൽ ഒരാളായിരുന്നുവെന്നാണ് റിപ്പോർട്ട്.

സ്റ്റാർമറുടെ രാജിക്ക് പിന്നാലെ അധികാരത്തിലെത്തിയ ബേൺഹാം “പ്രതീക്ഷയുടെ പുതിയ യുഗം” വാഗ്ദാനം ചെയ്തെങ്കിലും, വിദേശനയത്തിൽ വലിയ മാറ്റങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉക്രെയ്‌നിനുള്ള ബ്രിട്ടന്റെ പിന്തുണ തുടരുമെന്നും യൂറോപ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ ചെലവ് വർധിപ്പിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.