മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ വേർപിരിഞ്ഞ ബന്ധുവും ശിവസേന (യുബിടി) പ്രസിഡന്റുമായ ഉദ്ധവ് താക്കറെയുമായി വീണ്ടും ഒന്നിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പരിഹസിച്ചു കൊണ്ട്, തൻ്റെ അമ്മാവനും ശിവസേന സ്ഥാപകനുമായ ബാൽ താക്കറെക്ക് പോലും ചെയ്യാൻ കഴിയാത്തത് ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
“ബാലാസാഹേബ് താക്കറെക്ക് കഴിയാത്തത് മുഖ്യമന്ത്രി ഫഡ്‌നാവിസിന് ചെയ്യാൻ കഴിഞ്ഞു. എന്നെയും ഉദ്ധവിനെയും ഒരുമിച്ച് കൊണ്ടുവരിക,” മഹാരാഷ്ട്ര സർക്കാർ പ്രൈമറി സ്‌കൂളുകളിൽ ത്രിഭാഷാ നയം പിൻവലിച്ചതിനെ ആഘോഷിക്കാൻ മുംബൈയിൽ നടന്ന “മെഗാ വിജയ സമ്മേളനത്തിൽ” രാജ് താക്കറെ പറഞ്ഞു.
രാജ് താക്കറെ അവസാനമായി ഉദ്ധവുമായി ഒരു വേദി പങ്കിട്ടത് 2005-ലാണ്. തുടർന്ന് അതേവർഷം അദ്ദേഹം ശിവസേന വിട്ട് 2006ൽ എംഎൻഎസ് രൂപീകരിച്ചു.
“നിങ്ങൾക്ക് വിധാൻ ഭവനിൽ അധികാരമുണ്ടാകാം, ഞങ്ങൾക്ക് റോഡുകളിലും അധികാരമുണ്ട്,” ആയിരക്കണക്കിന് എംഎൻഎസ്, ശിവസേന (യുബിടി) പ്രവർത്തകരെ മറാത്തിയിൽ അഭിസംബോധന ചെയ്‌തു കൊണ്ട് അദ്ദേഹം പറഞ്ഞു.
മറാത്തി ജനതയുടെ ശക്തമായ ഐക്യം മൂലമാണ് മഹാരാഷ്ട്ര സർക്കാർ ത്രിഭാഷാ ഫോർമുലയിൽ നിന്ന് പിന്മാറിയത്, -രാജ് താക്കറെ പറഞ്ഞു.
ഇംഗ്ലീഷ്, മറാത്തി മീഡിയം സ്‌കൂളുകളിലെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ 16ന് ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പുറപ്പെടുവിച്ചു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ജൂൺ 17ന് സർക്കാർ ഹിന്ദിയെ ഐച്ഛിക ഭാഷയാക്കി.
മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായിരുന്നു ത്രിഭാഷാ ഫോർമുലയെ കുറിച്ചുള്ള തീരുമാനം എന്ന് രാജ് താക്കറെ പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



