| വേദനായകി
ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുന്നുവെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് സന്തോഷം നിറഞ്ഞ ദിവസമാണെന്നും, വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയ പാർട്ടിയാണ് ട്വന്റി 20യെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20 എൻഡിഎയിൽ ചേരുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ സർപ്രൈസാണ് ഈ നീക്കമെന്നും, നാളെ മോദിയോടൊപ്പം വേദിയിൽ സാബു എം. ജേക്കബും പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അതേസമയം, ട്വന്റി 20 എൻഡിഎയിലേക്ക് ചേരുന്നത് തന്റെ ജീവിതത്തിലെ നിർണായക തീരുമാനമാണെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. ഏറെ ആലോചനകൾക്ക് ശേഷമാണ് ഈ നിലപാടിലേക്ക് എത്തിയതെന്നും, ഒറ്റയ്ക്ക് നിന്ന് പാർട്ടിയുടെ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാനാകും എന്നതിൽ സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതും വലതും ഒരുമിച്ച് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും, അത്തരമൊരു സമീപനം സ്വീകരിച്ചവർക്കുള്ള വ്യക്തമായ മറുപടിയാണ് ഈ തീരുമാനമെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ സഖ്യം ബിജെപിക്ക് കേരളത്തിൽ പുതിയൊരു വോട്ട്ബാങ്ക് തുറക്കുമോ എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം .
തദ്ദേശീയ തലത്തിൽ ശക്തമായ സ്വാധീനമുള്ള ട്വന്റി 20, എൻഡിഎയ്ക്കൊപ്പം ചേർന്നാൽ ചില മേഖലകളിൽ ബിജെപിക്ക് സംഘടനാതലത്തിൽ ഊർജം നൽകാൻ സാധ്യതയുണ്ട്. അതേസമയം, ട്വന്റി 20യുടെ സ്വതന്ത്ര രാഷ്ട്രീയ തിരിച്ചറിവിന് ഈ സഖ്യം തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം വെറും സഖ്യമാറ്റമല്ല; കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മൂന്നാമത്തെ വഴിയെന്ന ആശയം തന്നെ പുതിയ ദിശയിലേക്ക് തിരിക്കുന്ന നീക്കമാണ്. ഇത് ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ യഥാർത്ഥ വഴിത്തിരിവാകുമോ, അതോ താൽക്കാലികമായ ഒരു രാഷ്ട്രീയ പരീക്ഷണമാകുമോ എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ പ്രതികരണങ്ങളും വ്യക്തമാക്കും.



