ട്വന്റി–20 പാർട്ടിയെ എൻഡിഎയിൽ ഉൾപ്പെടുത്താനുള്ള പാർട്ടി നേതാവ് സാബു ജേക്കബിന്റെ ഏകപക്ഷീയവും ഏകാധിപത്യ സ്വഭാവമുള്ളതുമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മോഹനവാഗ്ദാനങ്ങൾ നൽകി പ്രവർത്തകരെയും നേതാക്കളെയും വഞ്ചിക്കുന്ന സമീപനമാണ് സാബു ജേക്കബ് പിന്തുടരുന്നതെന്ന് കോൺഗ്രസിൽ ചേർന്ന നേതാക്കൾ ആരോപിച്ചു.
കോലഞ്ചേരിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെന്ന് നേതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി–20 പാർട്ടിയിൽ ആന്തരിക ജനാധിപത്യം പൂർണമായും ഇല്ലാതായിരിക്കുകയാണെന്നും, നിർണായക തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരുമായോ നേതാക്കളുമായോ ചർച്ച ചെയ്യാതെയാണ് എടുക്കുന്നതെന്നും അവർ വിമർശിച്ചു.
എൻഡിഎയിലേക്കുള്ള ചേരലെന്ന തീരുമാനം പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾക്കും ജനവിധിക്കുമെതിരാണെന്നും, ഇതാണ് പാർട്ടി വിട്ടിറങ്ങാൻ കാരണമായതെന്നും നേതാക്കൾ വ്യക്തമാക്കി. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളോടാണ് തങ്ങൾക്ക് യോജിപ്പെന്നും അവർ പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന നേതാക്കളെ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്വന്റി–20യിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.



