യുകെയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഹൈദരാബാദിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച എസെക്സ് നഗരത്തിൽ റെയ്‌ലീ സ്പർ റൗണ്ട്എബൗട്ടിലെ ഡ്യുവൽ കാരിയേജ്‌വേ A130 ൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഗണേശ നിമ്മജനത്തിൽ പങ്കെടുത്ത ശേഷം രണ്ട് കാറുകളിലായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഒമ്പത് വിദ്യാർത്ഥികളുടെ സംഘം . ചൈതന്യ താരെ (23) സംഭവസ്ഥലത്തുവെച്ചും റിഷിതേജ റാപോലു (21) ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
സായ് ഗൗതം റാവുല്ല വെന്റിലേറ്ററിലാണെന്നും നൂതന്‍ തടികായല ഭാഗികമായി തളര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സായ് ഗൗതമിന് 30 വയസ്സുണ്ട്, ഗ്രൂപ്പിലെ ബാക്കിയുള്ള അംഗങ്ങൾ 20 നും 23 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഹൈദരാബാദിലെ നടർഗുൾ പ്രദേശത്തുനിന്നുള്ള ചൈതന്യ ബിടെക് പൂർത്തിയാക്കി എട്ട് മാസം മുമ്പാണ് മാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലേക്ക് പോയത്. തിങ്കളാഴ്ച രാത്രിയാണ് കുടുംബത്തിന് ഞെട്ടിക്കുന്ന വാർത്ത ലഭിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് മരിച്ചവരുടെ കുടുംബങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.



