കാൺപൂരിലെ ഒരു പള്ളിക്ക് സമീപമുള്ള തിരക്കേറിയ മിശ്രി ബസാറിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകൾ പൊട്ടിത്തെറിച്ചു. എട്ട് പേർക്ക് പരിക്കേൽക്കുകയും സമീപത്തെ കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.
ബുധനാഴ്‌ച രാത്രി 7.30 ഓടെയാണ് തിരക്കേറിയ മൂല്‍ഗഞ്ച് പ്രദേശത്ത് സ്ഫോടനങ്ങള്‍ ഉണ്ടായത്. മര്‍കസ് പള്ളിക്ക് സമീപം നടന്ന സ്ഫോടനങ്ങളുടെ ശബ്‌ദം സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റര്‍ വരെ കേട്ടു.
രണ്ട് സ്‌കൂട്ടറുകളിലായി നടന്ന സ്ഫോടനങ്ങളിൽ എട്ട് പേർക്ക് പരിക്കേറ്റതായി കാൺപൂർ പോലീസ് കമ്മീഷണർ രഘുബീർ ലാൽ പിടിഐയോട് പറഞ്ഞു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ മറ്റ് നാല് പേരെ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് (കെജിഎംയു) റഫർ ചെയ്‌തു. ബാക്കിയുള്ള രണ്ടുപേർ കാൺപൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഒരു സ്‌കൂട്ടർ അശ്വനി കുമാറിൻ്റെത് ആണെന്ന് കണ്ടെത്തി. പരിക്കേറ്റ് ലഖ്‌നൗവിലേക്ക് മാറ്റിയവരിൽ ഒരാളായിരുന്നു അദ്ദേഹം. ദീപാവലിക്ക് അലങ്കാര വിളക്കുകൾ വാങ്ങാൻ മാർക്കറ്റിൽ പോയതാണെന്ന് അയാൾ പോലീസിനോട് പറഞ്ഞതായി കമ്മീഷണർ പറഞ്ഞു.
രണ്ടാമത്തെ സ്‌കൂട്ടർ ഗോവിന്ദ് നഗർ സ്വദേശിയായ വിജേന്ദ്ര പ്രസാദ് രസ്തോഗിയുടേത് ആണ്. ഇതുവരെ പോലീസിന് അയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്) രംഗത്തെത്തി.
“ഈ ഘട്ടത്തിൽ ഒന്നും തള്ളിക്കളയാനാവില്ല. സ്ഫോടനത്തിൻ്റെ ഉറവിടവും സ്വഭാവവും കണ്ടെത്താൻ ഫോറൻസിക് വിദഗ്‌ദരും പ്രത്യേക സംഘങ്ങളും എല്ലാ വശങ്ങളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്,” -ലാൽ പറഞ്ഞു.
“ദീപാവലി അടുത്തു വരുന്നതിനാൽ, പടക്കങ്ങളുമായി ബന്ധപ്പെട്ട സ്ഫോടനത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്,” -അദ്ദേഹം പറഞ്ഞു, ഒരു ഭീകരവാദ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽ പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും കിംവദന്തികൾ തടയുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഫോറൻസിക് വിദഗ്‌ദർ, ആന്റി- സാബോട്ടേജ് ടീമുകൾ എന്നിവർ സാമ്പിളുകൾ ശേഖരിക്കാൻ സ്ഥലത്തെത്തി.
സംശയിക്കപ്പെടുന്നവരെ തിരിച്ചറിയുന്നതിനായി ചുറ്റുമുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇൻ്റെലിജൻസ് യൂണിറ്റുകളെ ചുമതലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സ്ഫോടനത്തിൽ സമീപത്തെ കടകളുടെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
“ഞങ്ങൾ കടക്കുള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. ആളുകൾ പരിഭ്രാന്തരായി. കടകളിലെ സാധനങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു,” -കടയുടമ മുഹമ്മദ് ഉവൈസ് പറഞ്ഞു.
ഉറവിടം: പിടിഐ -എഡിറ്റ് ചെയ്‌ത ഭാഗം
© പകർപ്പവകാശം 2025 PTI. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം. മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ, ഫ്രെയിമിംഗ് അല്ലെങ്കിൽ സമാനമായ മാർഗങ്ങളിലൂടെ ഉൾപ്പെടെ, PTI ഉള്ളടക്കത്തിൻ്റെ പുനഃസ്ഥാപനമോ പുനർവിതരണമോ വ്യക്തമായി നിരോധിച്ചിരിക്കുന്നു.
നാലാമിടം വാർത്തകൾ എക്‌സിൽ ലഭിക്കും, നിങ്ങളുടെ Facebook Feed ലും ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും ലഭിക്കും, വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്.



