ഇന്ത്യയിലെ തീവ്രവാദ (LWE) ബാധിത പ്രദേശങ്ങൾ ഉൾപ്പെടെ വിദേശ ഡെബിറ്റ് കാർഡുകളുടെ ഒരു ശൃംഖലയിലൂടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി ഉപയോഗിച്ചതായി ആരോപിച്ച് ഇഡി പരാതി നൽകിയതിനെ തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ഒരു സംഘടനക്കും മറ്റ് ആറ് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടർ സുനിൽ കുമാർ സിൻമർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബെംഗളൂരുവിലെ കൊത്തനൂർ പോലീസ് ജൂൺ 11ന് ഭാരതീയ ന്യായ സംഹിതയിലെയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും (UAPA) വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തു.
എഫ്ഐആറിൽ ജോനാഥൻ എസ്.രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ്, യുഎസ് ആസ്ഥാനമായുള്ള ദി തിമോത്തി ഇനിഷ്യേറ്റീവ് തുടങ്ങിയവരെ പ്രതികളാക്കി.
ആദായനികുതി നിയമത്തിലെയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെയും വ്യവസ്ഥകൾ പ്രകാരം ഏപ്രിൽ 18, 19 തീയതികളിൽ നടത്തിയ പരിശോധനകളിൽ, ടിടിഐയുമായി സഹകരിച്ച് പ്രതികൾ ഇന്ത്യയിലുടനീളം വിദേശ ഫണ്ടുകൾ പിൻവലിക്കാനും ഉപയോഗിക്കാനും ഒരു യുഎസ് ബാങ്ക് നൽകിയ വിദേശ ഉത്ഭവ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതായി ഇഡി പരാതിയിൽ ആരോപിച്ചു.
2025 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള ആറ് മാസ കാലയളവിൽ ഫെമ, എഫ്സിആർഎ വ്യവസ്ഥകൾ ലംഘിച്ച് ഏകദേശം 92.55 കോടി രൂപ (99,95,240 യുഎസ് ഡോളർ) നിയമവിരുദ്ധമായി ഉപയോഗിച്ചതായി ഏജൻസി ആരോപിച്ചു.
എഫ്ഐആർ പ്രകാരം, ഏപ്രിൽ 18ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാന താവളത്തിൽ 24 വിദേശ ഡെബിറ്റ് കാർഡുകൾ കൈവശം വെച്ച മൈക്ക മാർക്കിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.



