പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണിയുടെ മായാ രാഹുല്‍ പുതിയ നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 26 അംഗങ്ങളുള്ള നഗരസഭയിൽ 16 വോട്ടുകൾ മായാ രാഹുലിന് ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് മടങ്ങിപ്പോകുകയും റിയ ബിനോയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
നന്മയുടെ വിജയം: മായാ രാഹുല്‍
ഈ വിജയം നന്മയുടെ വിജയമാണെന്ന് മായാ രാഹുൽ പ്രതികരിച്ചു. നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം കൗൺസിലർമാർ ഒന്നിച്ചുയെടുത്ത തീരുമാനമാണിതെന്നും എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. സുസ്ഥിരമായ ഭരണം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും തനിക്കെതിരായ നിയമനടപടികൾ നിലനിൽക്കില്ലെന്നും സ്വതന്ത്രയായാണ് താൻ വിജയിച്ചതെന്നും മായ കൂട്ടിച്ചേർത്തു.
നാടകീയ സംഭവവികാസങ്ങൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി പാലാ നഗരസഭയിൽ വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭരണപക്ഷത്തുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. കോൺഗ്രസിലെ നാല് കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചു. അന്ന് വൈസ് ചെയർമാനായിരുന്ന മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചിരുന്നു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും രണ്ട് കോൺഗ്രസ് കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.


