നാലുവർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധം ആധുനിക യുദ്ധതന്ത്രങ്ങളെയും രീതികളെയും അപ്പാടെ മാറ്റിമറിക്കുകയാണ്. മനുഷ്യർക്ക് പകരം യന്ത്രങ്ങൾ യുദ്ധം ചെയ്യുന്ന ഒരു കാലം യുക്രൈനിലെ യുദ്ധഭൂമിയിൽ യാഥാർത്ഥ്യമാകുന്നത് ലോകം സാക്ഷ്യം വഹിക്കുന്നു.
കടുത്ത സൈനികക്ഷാമം നേരിടുന്ന യുക്രൈൻ സൈന്യം, റഷ്യയെ പ്രതിരോധിക്കാൻ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ഡ്രോണുകളെയും അത്യാധുനിക റോബോട്ടുകളെയുമാണ്. യുക്രൈന്റെ മുൻനിര പോരാട്ടങ്ങളിൽ ഇപ്പോൾ സൈനികരേക്കാൾ കൂടുതൽ മെഷീനുകളും അവയെ നിയന്ത്രിക്കുന്ന ചെറിയ സാങ്കേതിക സംഘങ്ങളുമാണുള്ളത്.
യുക്രൈൻ സൈന്യത്തിൽ ആളുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെടുന്നത്. പല ബ്രിഗേഡുകളിലും നിശ്ചയിച്ചിട്ടുള്ള സൈനികരുടെ പകുതിയോ അതിൽ കുറവോ ആളുകൾ മാത്രമേ നിലവിലുള്ളൂ. സൈനികരുടെ ശരാശരി പ്രായം 43 മുതൽ 45 വരെയായി വർദ്ധിച്ചിരിക്കുന്നത് യുക്രൈന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നുണ്ട്. റഷ്യയുമായുള്ള യുദ്ധത്തിൽ ഫലപ്രദമായി പിടിച്ചുനിൽക്കണമെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷം സൈനികരെക്കൂടി യുക്രൈന് പുതുതായി കണ്ടെത്തേണ്ടതുണ്ട്. ജനസംഖ്യയിലെ കുറവും രാജ്യത്തുനിന്നുള്ള പലായനവും ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.
ഈ ആൾക്ഷാമം മറികടക്കാൻ ‘മനുഷ്യർ ചിന്തിക്കുന്നു, യന്ത്രങ്ങൾ ജോലി ചെയ്യുന്നു’ എന്ന പുതിയ യുദ്ധതന്ത്രമാണ് യുക്രൈൻ സ്വീകരിച്ചിരിക്കുന്നത്. ഇൻഫൻട്രി അഥവാ കാലാൾപ്പടയുടെ കാലം കഴിഞ്ഞുവെന്നും ഡ്രോണുകളാണ് ഇനി യുദ്ധം നയിക്കുകയെന്നുമാണ് യുദ്ധരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോണുകൾ, ഗ്രൗണ്ട് റോബോട്ടുകൾ, സെൻസർ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെയാണ് യുക്രൈൻ ഇപ്പോൾ പ്രതിരോധം തീർക്കുന്നത്.
2025 അവസാനത്തോടെ റഷ്യയിലെ 80 ശതമാനത്തിലധികം ലക്ഷ്യങ്ങളും തകർത്തത് യുക്രൈന്റെ ഡ്രോണുകളായിരുന്നു. ഒരു പൈലറ്റ് തന്നെ ഒരേസമയം മൂന്ന് ഡ്രോണുകൾ വരെ നിയന്ത്രിക്കുന്ന വിപുലമായ സംവിധാനവും നിലവിലുണ്ട്.
മറുഭാഗത്ത്, യുക്രൈനെപ്പോലെ അത്ര വേഗത്തിൽ സാങ്കേതിക വിദ്യകളിലേക്ക് മാറാൻ റഷ്യ നിർബന്ധിതമാകുന്നില്ല. പ്രതിമാസം 30,000 മുതൽ 45,000 വരെ പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാൻ കഴിയുന്നത് റഷ്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. എങ്കിലും യുക്രൈന്റെ ഡ്രോൺ നീക്കങ്ങളെ തടയാൻ ശക്തമായ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ റഷ്യ വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗതമായ ട്രെഞ്ച് വാർഫെയറിനൊപ്പം കാമികാസെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ചേർത്തുള്ള ഒരു ഹൈബ്രിഡ് യുദ്ധരീതിയാണ് റഷ്യ നിലവിൽ പിന്തുടരുന്നത്.
സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുമ്പോൾ യുക്രൈൻ സൈന്യം പല പ്രായോഗിക വെല്ലുവിളികളും നേരിടുന്നുണ്ട്. കഠിനമായ ശൈത്യത്തിൽ ഡ്രോൺ ബാറ്ററികൾ പെട്ടെന്ന് നശിക്കുന്നതും ക്യാമറകളിൽ മഞ്ഞ് വീഴുന്നതും ദൗത്യങ്ങളെ സാരമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ക്യാമറകളിൽ പന്നിക്കൊഴുപ്പ് പുരട്ടുന്നത് പോലുള്ള താൽക്കാലിക മാർഗ്ഗങ്ങൾ സൈനികർ അവലംബിക്കാറുണ്ട്. മുൻനിരയിൽ പലയിടങ്ങളിലും സൈനികരില്ലാത്ത അവസ്ഥയാണെന്നും അവിടെ ഡ്രോണുകളും മൈൻഫീൽഡുകളും ഉപയോഗിച്ചാണ് പ്രതിരോധം തീർക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



