രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷ്, പിണറായി വിജയൻ എന്നിവർ ദില്ലിയിൽ എത്തിയിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, ബംഗാൾ, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, യോഗത്തിൽ അവലോകനം ചെയ്യും. തുടർഭരണത്തിന് ശേഷം കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ സാഹചര്യം വിശദമായി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം തീരുമാനിച്ചിരുന്നു.
ഇത്തവണ ബംഗാളിൽ ഇടതുപക്ഷത്തിന് രണ്ട് സീറ്റ് ലഭിച്ചിട്ടുണ്ട്. സിപിഐഎമ്മിന് ഒരു സീറ്റ് ലഭിച്ചതിനൊപ്പം നിരവധി മണ്ഡലങ്ങളിൽ മുന്നേറ്റം നടത്താനായതും യോഗത്തിൽ ചർച്ചയാകും. തെരഞ്ഞെടുപ്പ് അവലോകനങ്ങൾക്ക് പുറമേ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം, തമിഴ്‌നാട്ടിൽ കോൺഗ്രസ് നിലപാട് കാരണം ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാകുന്നത്, സിപിഐഎം സംഘടിപ്പിച്ച ജൻ അക്രോഷ് റാലി, നോയിഡയിലെ തൊഴിലാളി സമരം ഉൾപ്പെടെയുള്ളവയും പോളിറ്റ്ബ്യൂറോ യോഗത്തിൻ്റെ അജണ്ടയിലുണ്ട്.



