വടക്കൻ അയർലൻഡിൽ നിന്നും രണ്ടാം ലോക മഹായുദ്ധ കാലത്തെ നിർവീര്യമാകാത്ത ബോംബ് കണ്ടെത്തി. ഇതിനെ തുടർന്ന് സുരക്ഷ മുൻകരുതലിന്റെ ഭാഗമായി 400ലേറെ വീടുകൾ ഒഴിപ്പിച്ചു. ബെൽഫാസ്റ്റിൽനിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ന്യൂടൗണാർഡ്സിൽ വെള്ളിയാഴ്ചയായിരുന്നു അവിചാരിതമായി ബോംബ് കണ്ടെത്തിയത്.
ഈ പ്രദേശത്തിൽ പുതിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. രണ്ടാം ലോകയുദ്ധ കാലത്ത് വീണപ്പോൾ പൊട്ടാതെ കിടക്കുന്ന ബോംബാണെന്നാണ് പ്രാഥമിക നിഗമനം. ഇവയെ നിർവീര്യമാക്കാൻ അഞ്ചുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. നിലവിൽ അധികൃതർ ബാരിക്കേഡ് സ്ഥാപിച്ച് പ്രദേശത്തേക്കുള്ള സന്ദർശകരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.
അടിയന്തിര ആവശ്യങ്ങൾക്കായി എമർജൻസി സപ്പോർട്ട് സെന്റർ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ടെത്താനാകാതെ ഇപ്പോഴും കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഈ വർഷം ഫെബ്രുവരിയിൽ, ലണ്ടൻഡെറി കൗണ്ടിയിൽ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തേ പൊട്ടാത്ത ഷെൽ കണ്ടെത്തിയിരുന്നു. നിയന്ത്രിത സ്ഫോടനത്തിൽ ഇവയെ സാങ്കേതിക ഉദ്യോഗസ്ഥർ നശിപ്പിക്കുകയാണുണ്ടായത്.



