ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ശമ്പള വരുമാനക്കാരുടെ നെഞ്ചിടിപ്പ് കൂടുമെന്നത് ഉറപ്പാണ്. പണപ്പെരുപ്പവും വർധിച്ചുവരുന്ന ജീവിതച്ചെലവും നേരിടാൻ ബജറ്റിൽ ഇളവുകൾ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ശമ്പളക്കാരുടെ കീശയിൽ കൂടുതൽ പണം ബാക്കിയാകുമോ അതോ നിരാശയാകുമോ ഫലം? നമുക്ക് പരിശോധിക്കാം.
എന്താണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ?
ശമ്പളം ലഭിക്കുന്നവർക്കും പെൻഷൻകാർക്കും തങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാൻ ലഭിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണിത്. നിക്ഷേപങ്ങളുടെയോ മറ്റ് ചെലവുകളുടെയോ യാതൊരുവിധ തെളിവുകളും ഹാജരാക്കാതെ തന്നെ മൊത്തം വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.
നിലവിലെ ഇളവുകൾ ഇങ്ങനെ
പുതിയ നികുതി വ്യവസ്ഥയിൽ ശമ്പള വരുമാനക്കാർക്ക് ലഭ്യമായ ചുരുക്കം ചില ഇളവുകളിൽ ഒന്നാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. നിലവിൽ ലഭ്യമായ ഇളവുകൾ താഴെ പറയുന്നവയാണ്:
- പുതിയ നികുതി വ്യവസ്ഥ: 75,000 രൂപ.
- പഴയ നികുതി വ്യവസ്ഥ: 50,000 രൂപ.
2024-ലെ ഫിനാൻസ് ആക്ട് പ്രകാരമാണ് പുതിയ നികുതി വ്യവസ്ഥയിലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി ഉയർത്തിയത്. അടുത്ത കാലത്ത് മാത്രം വരുത്തിയ ഈ മാറ്റം പരിഗണിക്കുമ്പോൾ, വീണ്ടുമൊരു വർധന ഇത്തവണ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തവണ വലിയ ഇളവുകൾ പ്രതീക്ഷിക്കണ്ട എന്ന വിലയിരുത്തലിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
- സ്ഥിരതയാർജിച്ച പണപ്പെരുപ്പം: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവിൽ നിയന്ത്രണവിധേയമാണ്. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ നൽകേണ്ട സാഹചര്യം നിലവിലില്ലെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
- ലളിതമായ നികുതി വ്യവസ്ഥ: നികുതി വ്യവസ്ഥ കൂടുതൽ ലളിതവും സുതാര്യവുമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പരമാവധി ഇളവുകൾ കുറച്ചുകൊണ്ട് പുതിയ നികുതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ താല്പര്യപ്പെടുന്നത്.
നഗരങ്ങളിലെ ജീവിതച്ചെലവും നയപരമായ തടസ്സങ്ങളും
നഗരങ്ങളിൽ താമസിക്കുന്ന ശമ്പളക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി അവിടുത്തെ ഉയർന്ന ജീവിതച്ചെലവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തണമെന്ന മുറവിളി ശക്തമാണെങ്കിലും അതിന് വലിയൊരു തടസ്സമുണ്ട്. ഇന്ത്യയിലെ നികുതി നിയമങ്ങൾ രാജ്യത്തെമ്പാടും ഒരുപോലെയാണ് ബാധകമാകുന്നത്. അതിനാൽ തന്നെ നഗരങ്ങളെന്നോ ഗ്രാമീണ മേഖലയെന്നോ ഉള്ള വ്യത്യാസം നികുതി നിയമങ്ങളിൽ കൊണ്ടുവരിക പ്രായോഗികമല്ല.



