റെയില്‍വേ പാലത്തിൽ കൂടി കടന്നുപോകുന്ന സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു. ഇതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു . ആലപ്പുഴ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്.
ഇതിനെ തുടര്‍ന്ന് 21 ട്രെയിനുകളാണ് വൈകിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് തിരുവല്ലയില്‍ നിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു തകരാര്‍ ശ്രദ്ധയിൽ പെട്ടത്. പിന്നാലെ കൃത്യമായ സിഗ്‌നല്‍ ലഭിക്കാതെ ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു.
ഇതിനൊപ്പം സിഗ്നല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള റെയില്‍വേ ഫോണും തകരാറിലായി. സിഗ്നലിനു പകരം കടലാസില്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയാണു (പേപ്പര്‍ മെമ്മോ) അമൃത ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കടത്തിവിട്ടത് . സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും എന്ന് അറിയിച്ചിട്ടുണ്ട്.



