പ്രായപൂര്‍ത്തിയായ ഭാര്യക്ക് ഒപ്പമുള്ള ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി. 2017ല്‍ ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അതേസമയം വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ലെന്ന വസ്‌തുതയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധവും ശിക്ഷാ പരിധിയില്‍ നിന്ന് ഒഴിവായിരിക്കുകയാണ്.
ഭാര്യയുടെ പ്രായം 15 വയസിന് മുകളിലാണെങ്കില്‍ ഭര്‍ത്താവുമൊത്തുള്ള ഏതുതരത്തിലുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്ന രീതിയിലാണ് കോടതിയുടെ നിരീക്ഷണം.
പ്രായപൂര്‍ത്തിയായ ഭാര്യയുമായി ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഏതുതരത്തിലുള്ള ലൈംഗിക ബന്ധവും പുലര്‍ത്തിയ ഭര്‍ത്താവിനെ വിചാരണ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കുറ്റത്തിനോ 377 വകുപ്പ് പ്രകാരമുള്ള ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധത്തിൻ്റെ പേരിലോ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്താനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിനിടെ ഹര്‍ജിക്കാരന്‍ ഭാര്യയുടെ മലദ്വാരത്തിലേക്ക് തൻ്റെ കൈ കടത്തുകയും ഇതേത്തുടര്‍ന്ന് വേദന അനുഭവപ്പെട്ട ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നുവെന്നാണ് ഇയാള്‍ക്കെതിരെ ആരോപണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഭാര്യ മരണത്തിന് കീഴടങ്ങിയെന്നും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്‌തു.



