യുഎസ് സർക്കാറിൻ്റെ ഔദ്യോഗിക രേഖകൾ അമേരിക്കയുടെ സൈബർ ഏജൻസി തലവൻ ചാറ്റ് ജിപിടിയുടെ പൊതുവെബ്സൈറ്റിൽ അപ്പ്ലോഡ് ചെയ്‌തതായി കണ്ടെത്തി. സുരക്ഷ മുൻ കരുതലുകൾ പാലിക്കാതെയാണ് അതീവ ജാഗ്രതയോടെ കെെകാര്യം ചെയ്യേണ്ട വിവരങ്ങൾ ചാറ്റ് ജിപിടിയിൽ പങ്കുവെച്ചത്.
സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ആക്ടിംഗ് ഡയറക്ടർ മധു ഗോട്ടുമുക്കാലയാണ് ജോലി ആവശ്യങ്ങൾക്കായി AI പ്ലാറ്റ്‌ഫോമിൽ കോൺട്രാക്റ്റിംഗ്, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മെറ്റീരിയലുകൾ പങ്കിട്ടതായി കണ്ടെത്തിയത്. യുഎസ് സൈബർ ഏജൻസിയുടെ വൻ പിഴവെന്നാണ് വിമർശനം.
ചാറ്റ് ജിപിടിയുടെ പൊതു പതിപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിവരങ്ങളും എഐ ടൂൾ ഉടമയായ ഓപ്പൺ എഐയുമായി പങ്കിടും. അതായത് ആപ്പിൻ്റെ മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ഉത്തരം നൽകാൻ ഇത് ഉപയോഗിക്കാം. ഒപ്പൺ എഐയുടെ ആപ്പിന് ആകെ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. അതിനാൽ അമേരിക്കയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്താകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വംശജനായ മധു ഗോട്ടുമുക്കാല സിഐഎസ്എയുടെ ആക്ടിംഗ് ഡയറക്ടറാണ്. റഷ്യയുമായും ചൈനയുമായും ഉൾപ്പെടെയുള്ള സങ്കീർണമായ സൈബർ ഭീഷണികളിൽ നിന്ന് രാജ്യത്തിൻ്റെ ഫെഡറൽ നെറ്റ്‌വർക്കുകളെ സംരക്ഷിക്കുന്നതാണ് പ്രധാന ചുമതല. 2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമാണ് ഡോ. മധു ഗോട്ടുമുക്കാല.



