മിഡിൽ ഈസ്റ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി കമാൻഡ് (CENTCOM) തങ്ങളുടെ രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചതായി പറഞ്ഞു. എന്നാൽ ഇറാൻ ഈ അവകാശവാദം പെട്ടെന്ന് നിഷേധിച്ചു.
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) മുമ്പ് സ്ഥാപിച്ച കടൽ മൈനുകൾ കടലിടുക്കിൽ നിന്ന് പൂർണമായും നീക്കം ചെയ്യുന്നതിനുള്ള വിശാലമായ ദൗത്യത്തിൻ്റെ ഭാഗമായി യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്‌സൺ, യുഎസ്എസ് മൈക്കൽ മർഫി എന്നീ രണ്ട് നശീകരണ കപ്പലുകൾ “ഹോർമുസ് കടലിടുക്ക് കടന്ന് അറേബ്യൻ ഗൾഫിൽ പ്രവർത്തിച്ചിരുന്നു” -എന്ന് ശനിയാഴ്‌ച കമാൻഡ് പറഞ്ഞു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും യുദ്ധത്തിലെ ഒരു വഴിത്തിരിവായി കടലിടുക്കിലെ കപ്പലുകളുടെ സാന്നിധ്യത്തെ യുഎസ് അഡ്‌മിറൽ ബ്രാഡ് കൂപ്പർ ഒരു പ്രസ്‌താവനയിൽ പ്രശംസിച്ചു.
“ഇന്ന്, ഞങ്ങൾ ഒരു പുതിയ പാത സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. വാണിജ്യത്തിൻ്റെ സ്വതന്ത്രമായ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സുരക്ഷിത പാത ഞങ്ങൾ ഉടൻ തന്നെ സമുദ്ര വ്യവസായവുമായി പങ്കിടും,” -അദ്ദേഹം പറഞ്ഞു.
ഈ പാത കടന്നു പോകുന്നത് ഒരു പ്രധാന മാറ്റമായിരിക്കും. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും അഞ്ചിലൊന്ന് ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അതുപോലെ തന്നെ വലിയ അളവിൽ വളങ്ങളും മറ്റ് വസ്‌തുക്കളും കടന്നുപോകുന്നത് ഈ ജലപാതയിലൂടെ ആണെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, കടലിടുക്കിൻ്റെ നിയന്ത്രണം ഒരു പ്രധാന തർക്കവിഷയമാണ്.
ഫെബ്രുവരിയിൽ യുഎസ്- ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുൻകൂട്ടി അനുമതി ലഭിച്ച കപ്പലുകൾ ഒഴികെ, ഇടുങ്ങിയ കടലിടുക്ക് ഇറാൻ ഫലപ്രദമായി അടച്ചു. ഇത് വാണിജ്യ, സൈനിക ഗതാഗതത്തെ തടസപ്പെടുത്തുകയും ആഗോള ഇന്ധന വില കുതിച്ചുയരുകയും ചെയ്‌തു.
ശനിയാഴ്‌ച, ഇറാനിയൻ സൈന്യത്തിൻ്റെ ഖതം അൽ- അൻബിയ സെൻട്രൽ ആസ്ഥാനത്തിൻ്റെ വക്താവ് യുഎസ് പ്രസ്‌താവനയെ പെട്ടെന്ന് നിഷേധിച്ചു.
“ഹോർമുസ് കടലിടുക്കിലേക്ക് അമേരിക്കൻ കപ്പലുകളുടെ സമീപനത്തെയും പ്രവേശനത്തെയും കുറിച്ചുള്ള CENTCOM കമാൻഡറുടെ അവകാശവാദം ശക്തമായി നിഷേധിക്കുന്നു,” -വക്താവ് പറഞ്ഞു.
“കപ്പലുകളുടെ കടന്നുപോകലിനും നീക്കത്തിനുമുള്ള മുൻകൈ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സായുധ സേനയുടെ കൈകളിലാണ്.” കടലിടുക്കിലൂടെ കടന്നുപോകുന്ന ഏതൊരു സൈനിക കപ്പലിനും “ശക്തമായ പ്രതികരണം” നൽകുമെന്ന് ഐആർജിസി പ്രതിജ്ഞയെടുത്തു.



