ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലുമായി ചൈനക്ക് ബന്ധമുണ്ടെന്ന യുഎസിൻ്റെ ആരോപണങ്ങൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസ് നാവികസേന പിടിച്ചെടുത്തത് വിദേശ പതാകയുള്ള വാണിജ്യ കപ്പലാണെന്നും അതുമായി ചൈനയെ ബന്ധപ്പെടുത്തുന്ന എല്ലാ ആരോപണങ്ങളെയും വ്യാജ പ്രചാരണങ്ങളെയും തള്ളിക്കളയുന്നു എന്നുമാണ് ചൈന പ്രതികരിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രക്കിടെ ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മിസൈൽ നിർമ്മിക്കുന്നതിനുള്ള രാസവസ്‌തുവാണെന്നും ഇത് ചൈന രഹസ്യമായി ഇറാന് കൈമാറുക ആണെന്നുമുള്ള ആരോപണവുമായി യുഎൻ മുൻ അംബാസഡറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ നിക്കി ഹീലിയാണ് രംഗത്തെത്തിയത്. കപ്പലിലുണ്ടായിരുന്ന രാസവസ്‌തു മിസൈൽ ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും നിക്കി ആരോപിച്ചിരുന്നു.
ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുൻ രംഗത്തെത്തിയത്.
‘വിദേശ പതാകയുള്ള വാണിജ്യ കപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തതെന്നാണ് അറിയാനായത്. അതുമായി ചൈനക്ക് യാതൊരു ബന്ധവുമില്ല. ഇതിലേക്ക് ചൈനയെ വലിച്ചിഴക്കുന്ന എല്ലാതരം ആരോപണങ്ങളെയും വ്യാജ പ്രസ്‌താവനകളെയും ചൈന തള്ളിക്കളയുന്നു’ -എന്നാണ് വിദേശകാര്യ വക്താവ് ജാ കുൻ പറഞ്ഞത്.
ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ ആണെന്നാണ് യുഎസിൻ്റെ ആരോപണം. നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ തടഞ്ഞ ഈ കപ്പല്‍ യുഎസ് നാവികസേന നിര്‍ത്താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും നിക്കി പറയുകയുണ്ടായി.
ഇറാൻ്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്‌തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്നും ഹേലി ചൂണ്ടിക്കാട്ടിയിരുന്നു. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകിയിരുന്നു. ചൈന ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും നിക്കി ഹേലി ആരോപിച്ചിരുന്നു. ആരോപണങ്ങൾ പൂർണമായും നിഷേധിച്ചാണ് ചൈനയുടെ പ്രതികരണം.
ഹോർമൂസ് കടലിടുക്കിന് സമീപമാണ് ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തത്. കപ്പലിൻ്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിൽ ആക്കുകയായിരുന്നു. സംഭവത്തെ കടൽകൊള്ളയെന്ന് വിശേഷിപ്പിച്ച ഇറാൻ, ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചിട്ടുണ്ട്.



