ചൈനയുടെ സമീപകാല ലൈവ്- ഫയർ സൈനികാഭ്യാസം തായ്‌വാനും ബീജിംഗിനും ഇടയിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിച്ചു. തായ്‌വാനെതിരെയുള്ള സൈനിക സമ്മർദ്ദം കുറക്കാൻ ചൈനയോട് ആവശ്യപ്പെട്ട് ഈ ആഴ്‌ച ആദ്യം അമേരിക്ക ഇടപെട്ടതായി ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്‌തു.
“തായ്‌വാനോടും മറ്റ് മേഖലയിലെ പ്രമുഖ വ്യക്തികളോടുമുള്ള ചൈനയുടെ സൈനിക നടപടികളും പ്രസ്‌താവനകളും അനാവശ്യമായി പിരിമുറുക്കം വർദ്ധിപ്പിക്കുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൻ്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് വ്യാഴാഴ്‌ച പറഞ്ഞതായി ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്യുന്നു .
“ബീജിംഗിനോട് സംയമനം പാലിക്കാനും, തായ്‌വാനെ സൈനികമായി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും, പകരം അർത്ഥവത്തായ സംഭാഷണം നടത്താനും ഞങ്ങൾ ആവശ്യപ്പെടുന്നു,” -പിഗോട്ട് പറഞ്ഞു.
“തായ്‌വാൻ കടലിടുക്കിൽ ഉടനീളം സമാധാനത്തിനും സ്ഥിരതക്കും അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ഏതൊരു ശ്രമത്തെയും നിരസിക്കുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്‌വാനെ ചുറ്റിപ്പറ്റി ചൈന നടത്തുന്ന വലിയ തോതിലുള്ള സൈനികാഭ്യാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനയുടെ നടപടികൾ ഇന്തോ- പസഫിക് മേഖലയെ അസ്ഥിരപ്പെടുത്തുകയും പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാരുകളും നിയമ നിർമ്മാതാക്കളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബർ 31ന് സമാപിച്ച രണ്ട് ദിവസത്തെ അഭ്യാസത്തിൽ വിപുലമായ നാവിക, വ്യോമ വിന്യാസങ്ങൾ ഉൾപ്പെട്ടിരുന്നു. സ്വയംഭരണ ദ്വീപിൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ശക്തിപ്രകടനമായി ഇത് വ്യാപകമായി കാണപ്പെട്ടു.
യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിങ്‌ഡം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നിവയെല്ലാം ഈ അഭ്യാസങ്ങളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
തായ്‌വാൻ കടലിടുക്കിലെ സമാധാനവും സ്ഥിരതയും ആഗോള സുരക്ഷക്കും സമൃദ്ധിക്കും അത്യന്താപേക്ഷിതം ആണെന്ന് യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസ് ഒരു പ്രസ്‌താവനയിൽ ഊന്നിപ്പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ സൈനിക മാർഗങ്ങളിലൂടെയോ നിലവിലുള്ള സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി.
‘തായ്‌വാൻ സ്വാതന്ത്ര്യ’ വിഘടനവാദ ശക്തികൾക്കുള്ള ‘കർശന മുന്നറിയിപ്പ്’ എന്ന് വിശേഷിപ്പിച്ചു കൊണ്ട്, തായ്‌വാനെ ചുറ്റിപ്പറ്റിയുള്ള അഞ്ച് സമുദ്ര മേഖലകളിലും വ്യോമാതിർത്തിയിലും തിങ്കളാഴ്ച മുതൽ ചൊവ്വാഴ്‌ച വരെ പിഎൽഎ ‘ജസ്റ്റിസ് മിഷൻ -2025’ എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസം നടത്തിയതായി ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്‌തു.
അഭ്യാസത്തിൻ്റെ രണ്ടാം ദിവസം പിഎൽഎ 27 റോക്കറ്റുകൾ വിക്ഷേപിച്ചതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തു. അതിൽ 10 എണ്ണം തായ്‌വാനിലെ 24-നോട്ടിക്കൽ മൈൽ- സമീപ മേഖലക്കുള്ളിൽ വെള്ളത്തിൽ പതിച്ചു. ഇത് തായ്‌വാനിനടുത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അടുത്ത ചൈനീസ് ലൈവ്- ഫയർ പ്രവർത്തനത്തെ അടയാളപ്പെടുത്തുന്നു.
വെള്ളിയാഴ്‌ച രാവിലെ 6 മണി വരെ തായ്‌വാനിൽ ചുറ്റി സഞ്ചരിക്കുന്ന 6 പ്ലാൻ കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഈ സമയപരിധിക്കുള്ളിൽ 2 പിആർസി ബലൂണുകളും കണ്ടെത്തി.
തങ്ങളുടെ സായുധ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതികരിച്ചുവെന്നും തായ്‌വാൻ അധികൃതർ പറയുന്നു. -ANI



