Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വിഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വിദേശ യാത്രകള്‍ വിവാദത്തില്‍; കൂട്ടയോട്ടമെന്ന് ആക്ഷേപം | Nalamidam
20 September 2026
Home News Kerala വിഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വിദേശ യാത്രകള്‍ വിവാദത്തില്‍; കൂട്ടയോട്ടമെന്ന് ആക്ഷേപം

വിഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വിദേശ യാത്രകള്‍ വിവാദത്തില്‍; കൂട്ടയോട്ടമെന്ന് ആക്ഷേപം

നിര്‍ണായക ഘട്ടം കഴിയുന്നതുവരെയെങ്കിലും മന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കി ഓഫീസുകളില്‍ സജീവമാകണമെന്നാണ് പൊതുവെയുള്ള ആവശ്യം

2

അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ വിദേശ യാത്രകളില്‍. ഭൂരിഭാഗം മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനം സ്വകാര്യ പരിപാടികള്‍ക്കാണെന്നാണ് പുറത്തുവരുന്ന വിവരം. വകുപ്പുകളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ മന്ത്രിമാര്‍ വിദേശത്ത് തുടരുന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലും ഭരണവൃത്തങ്ങളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങൾ വ്യാപകമാകുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിലവില്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലാണുള്ളത്. ആഡംബര വാഹന വിവാദമുയര്‍ന്നപ്പോള്‍ ബള്‍ഗേറിയയില്‍ നിന്നായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ കുടുംബ സമേതമുള്ള ഒമാന്‍ യാത്രയും അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഒമാനില്‍ നിന്നുള്ള ചിത്രങ്ങള്‍ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനുപുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രമേശ് ചെന്നിത്തലയുടേത് സര്‍ക്കാര്‍ ചെലവിലുള്ള യാത്രയാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ചിക്കാഗോയില്‍ എത്തിയതെന്നും സ്വന്തം ചെലവിലാണ് യാത്രയെന്നും വ്യക്തമാക്കി മന്ത്രി പിന്നീട് രംഗത്തെത്തിയിരുന്നു. മന്ത്രി പി.സി. വിഷ്ണുനാഥും സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും വിദേശ യാത്രകള്‍ നടത്തിയിരുന്നെങ്കിലും അവ ഔദ്യോഗിക സന്ദര്‍ശനങ്ങളായിരുന്നു.

ഭരണത്തിലെ നിർണായക അസാന്നിധ്യം

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ആറ് മാസം ഭരണപരമായ കാര്യങ്ങളില്‍ ഏറെ നിര്‍ണായകമായാണ് (Crucial Period) വിലയിരുത്തപ്പെടുന്നത്. പെന്‍ഡിങ്ങിലുള്ള നിരവധി കാര്യങ്ങള്‍ തീര്‍പ്പാക്കേണ്ടതും ഫയലുകളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ടതും ഈ സമയത്താണ്.

വകുപ്പുമന്ത്രിമാര്‍ വിദേശ യാത്രകളിലായി നാട്ടില്‍ ഇല്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഈ നിര്‍ണായക ഘട്ടം കഴിയുന്നതുവരെയെങ്കിലും മന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കി ഓഫീസുകളില്‍ സജീവമാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. Courtesy: ReporterNews