ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ കേരളത്തിലെ ചില ക്ഷേത്രത്തിൽ നിന്നുള്ള ക്രമക്കേടുകളും ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഇതാ,ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന സംശയമാണ് ഉയർന്നുവന്നിരിക്കുന്നത്. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്.
ഗുരുവായൂർ ദേവസ്വത്തിൽ നടവരവായും ഭണ്ഡാരം കൗണ്ടിങ്ങിലൂടെയും ലഭിക്കുന്ന സ്വർണം, വെള്ളി ഉൾപ്പടെയുള്ള വിലപിടിപ്പുള്ളവയുടെ അക്കൗണ്ടിംഗ്, സൂക്ഷിപ്പ് എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കാണ്. പക്ഷെ വിലപിടിപ്പുള്ള വസ്തുക്കളുടെ സമഗ്രമായ ഭൗതിക പരിശോധന നടന്നിട്ടില്ല എന്നതാണ് വസ്തുതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നൽകുന്നില്ല. ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റർ പോലുമില്ല. കൊമ്പ് വനം വകുപ്പിന് നൽകുന്നകാര്യത്തിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആനയുടെ കൊമ്പ് മുറിച്ചെടുക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിച്ചെടുത്ത കൊമ്പുകളുടെ കണക്കുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കിലോയ്ക്ക് 147000 രൂപയുള്ള കുങ്കുമപ്പൂവ് ദിവസേന കിലോ കണക്കിനാണ് ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ ഇതിലൊന്നും വ്യക്തമായ രേഖകളില്ല. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ ഇനങ്ങളുടെ വരവ് രജിസ്റ്ററുകൾ പൂർണമല്ല. ക്ഷേത്ര ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു കാണാതായി. ക്ഷേത്രത്തിൽ വഴിപാടായി വന്ന മഞ്ചാടിക്കുരു 17 ചാക്കുകളിലായി പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്നത് 2019 ഡിസംബർ മുതൽ കാണാതായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.



