തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചതിനെതിരെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ടിവികെ സഖ്യകക്ഷിയായ വിസികെഎം സിപിഎം ഉൾപ്പെടെ വിവിധ പാർട്ടികൾ ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി.
ചീഫ് സെക്രട്ടറി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് വെട്രിവേലിനെ ഒഎസ്ഡിയായി നിയമിച്ചതെന്ന് വ്യക്തമാക്കുന്നത്. ജ്യോതിഷിയും ടിവികെയുടെ ഔദ്യോഗിക വക്താവുമായ വ്യക്തിയെ സർക്കാർ പദവിയിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
മതേതര ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്ന് വിസികെ ജനറൽ സെക്രട്ടറി ഡി. രവികുമാർ എക്‌സിൽ പ്രതികരിച്ചു. ഈ നിയമനം മുഖ്യമന്ത്രി പുനഃപരിശോധിക്കണമെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു പോസ്റ്റിൽ, “ഭരണഘടനാ വിരുദ്ധവും ശാസ്ത്രീയ ചിന്തയ്ക്ക് വിരുദ്ധവുമായ തീരുമാനം” എന്ന് അദ്ദേഹം വിമർശിച്ചു.
ഇതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. ഷൺമുഖനും നിയമനത്തെ വിമർശിച്ചു. സർക്കാർ ചെലവിൽ ജ്യോതിഷിയെ ഔദ്യോഗിക പദവിയിൽ നിയമിക്കുന്നത് ശാസ്ത്രീയ ചിന്തയെ ബാധിക്കുന്നതാണെന്നും, പൊതുജനങ്ങളിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അത്തരമൊരു വ്യക്തിയെ സർക്കാർ ഉപദേഷ്ടാവായി പോലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ തീരുമാനം ഭരണപരമായ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.



