...
Home News Kerala ‘വേടൻ്റെ പാട്ട്’ കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് പിൻവലിക്കണം; വിസിക്ക് പരാതി

‘വേടൻ്റെ പാട്ട്’ കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് പിൻവലിക്കണം; വിസിക്ക് പരാതി

വേടൻ്റെ പാട്ടുകൾ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നത് ആണെന്നാണ് പരാതി

354

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടൻ്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ. പി രവീന്ദ്രന് പരാതി നൽകിയത്. വേടൻ്റെ പാട്ടുകൾ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നത് ആണെന്നാണ് പരാതി.

ലഹരി ഉപയോഗിക്കുന്ന താൻ വരും തലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹം ആണെന്ന് പരാതിയിൽ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുകയാണ്. വേടൻ്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകൾ ഉൾപ്പെടുത്തണമെന്നും എകെ അനുരാജ് ആവശ്യപ്പെട്ടു.

ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്‌തകത്തിലാണ് വേടൻ്റെ പാട്ട് പാഠ്യവിഷയത്തിൽ ഉള്‍പ്പെടുത്തിയത്. ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സൻ്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ (They Dont Care About Us) എന്ന പാട്ടും വേടൻ്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്.

അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിൻ്റെ അടിസ്ഥാന ലക്ഷ്യം. തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സൻ്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടൻ്റെ പാട്ടിൻ്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.