രാജ്യവ്യാപകമായി നടക്കുന്ന വെർച്വൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാല് മലയാളികളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തു. ജില്ലയിൽ രജിസ്റ്റർ ചെയ്‌ത ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ ആദ്യത്തെ അറസ്റ്റാണിത്. കോഴിക്കോട് സ്വദേശിനിയായ 72-കാരിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
എഴുപത്തി രണ്ടുകാരിയായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്- ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടന്നത്. ഇവരുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് ആരോ മുംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നും ഇതുവഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു എന്നും വിശ്വസിപ്പിച്ചായിരുന്നു ഡിജിറ്റർ അറസ്റ്റ്” മുംബൈ കൊളാബേ പൊലീസിന്‍റെ പേര് പറഞ്ഞാണ് നാലംഗ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്.
കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്,കല്ലായി സ്വദേശി ഫാസില്‍, അത്താണിക്കല്‍ കെവി ഷിഹാബ്, മലാപ്പറമ്പ് സ്വദേശി റബിന്‍ എന്നിവരെ കോഴിക്കോട് സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്‍കി കമ്മീഷന്‍ പറ്റുന്നവരാണ് പിടിയിലായവരെന്ന് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കെകെ ആഗേഷ് പറഞ്ഞു
തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പൊലീസിന്‍റെ നിഗമനം. ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന റാക്കറ്റ് ഇതിന് പിന്നിലുണ്ടോ എന്ന സംശയവും പൊലീസിന് ഉണ്ട്. ഇതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പൊലീസിന്‍റെ തീരുമാനം കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌ത നിരവധി വർച്വൽ അറസ്റ്റ് കേസില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിയിലാവുന്ന ആദ്യ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്.



